Quantcast

എല്ലാം ചെയ്തത് ദിലീപ് പറഞ്ഞിട്ട്; മകന്റെ ജീവൻ ഭീഷണിയിൽ-പൾസർ സുനിയുടെ അമ്മ

എന്താണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോഴൊക്കെ പെട്ടുപോയി എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണ് ദിലീപിന്റെ പേര് പറഞ്ഞത്. ഇതിൽ വേറെയും ആളുകളുണ്ടാകുമെന്ന് അറിയാം-പള്‍സര്‍ സുനിയുടെ അമ്മ ശോഭന

MediaOne Logo

Web Desk

  • Updated:

    2022-01-07 09:45:11.0

Published:

7 Jan 2022 9:39 AM GMT

എല്ലാം ചെയ്തത് ദിലീപ് പറഞ്ഞിട്ട്; മകന്റെ ജീവൻ ഭീഷണിയിൽ-പൾസർ സുനിയുടെ അമ്മ
X

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് അമ്മ ശോഭന. അതിനാലാണ് മകൻ എഴുതിയ കത്ത് പുറത്തുവിട്ടതെന്നും ദിലീപ് പറഞ്ഞിട്ടാണ് മകൻ എല്ലാം ചെയ്തതെന്നും അമ്മ 'മീഡിയവണ്ണി'നോട് പ്രതികരിച്ചു. കേസിൽ വേറെയും ആളുകളുണ്ടെന്നും അവർ പറഞ്ഞു. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഒരു ദിവസം ജില്ലാകോടതിയിൽ വച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനിൽ നല്ല പേടിയുണ്ടെന്നും, എന്നാണ് താൻ ഇല്ലാതാകുന്നതെന്നൊന്നും അറിയില്ലെന്നും പറഞ്ഞായിരുന്നു കത്ത് തന്നത്. അവൻ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാൽ മതിയെന്നാണ് പറഞ്ഞിരുന്നത്-അമ്മ ശോഭന വെളിപ്പെടുത്തി.

വിജീഷ് എന്ന പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത് ആരും അറിയുന്നില്ല. എന്റെ മകനും എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ലോകം അറിയില്ലല്ലോ. വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് അറിഞ്ഞപ്പോൾ ടെൻഷനായി. കൈക്കും തലക്കും എന്തൊക്കെയോ പറ്റിയിട്ടുണ്ടെന്ന് അറിഞ്ഞു. നാളെ എന്റെ മകനും എന്തെങ്കിലും പറ്റുമോ എന്ന് ആലോചിച്ച് ബുദ്ധിമുട്ടിലായിരുന്നു. അതോടെയാണ് കത്ത് പുറത്തുവിട്ടതെന്നും അവർ പറഞ്ഞു.

ഇതിന്റെ കാര്യങ്ങളൊന്നും അവൻ എന്നോട് പറഞ്ഞിരുന്നില്ല. ഒരിക്കൽ എന്താണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചിരുന്നു. അപ്പോഴൊക്കെ പെട്ടുപോയി എന്നായിരുന്നു മറുപടി. ഒരിക്കൽ കോടതിയിൽ വച്ചും ഇതേകാര്യം ചോദിച്ചു. അപ്പോഴും പെട്ടുപോയി എന്നാണ് പറഞ്ഞത്. പിന്നീടാണ് ദിലീപിന്റെ പേര് പറഞ്ഞത്. ഇതിൽ വേറെയും ആളുകളുണ്ടാകുമെന്ന് എനിക്ക് അറിയാം-അമ്മ കൂട്ടിച്ചേർത്തു.

മകൻ പറയുന്നതൊന്നും ആരും കേൾക്കുന്നില്ല. എപ്പോഴും പൊലീസിന്റെ മുൻപിൽ വച്ചും ജീവനു ഭീഷണിയുണ്ടാകുമെന്ന് പറയുമായിരുന്നു. എപ്പോഴാണ് ഇല്ലാതാകുന്നതെന്ന് അറിയില്ല. എന്നെ പ്രതീക്ഷിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിഞ്ഞുവെന്ന് ഒരിക്കൽ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അതൊക്കെ അങ്ങനെ കിടക്കും. കാര്യങ്ങളൊന്നും വേറെ നടക്കില്ല എന്നൊക്കെ പറഞ്ഞു. വലിയ ആളുകളല്ലേ പുറത്തുള്ളത്. അപ്പോൾ ഇതിലൊരു കാര്യവും നടക്കില്ല. ഇത്രയും വർഷമായി. ഇതുവരെ ഒരു നാലു ദിവസം പോലും വീട്ടിൽ നിൽക്കാനുള്ള അനുവാദം കിട്ടിയിട്ടില്ലെന്നും ശോഭന ചൂണ്ടിക്കാട്ടി.

2018 മെയിലാണ് കോടതിയിൽ വച്ച് പൾസർ സുനി അമ്മയ്ക്ക് കത്ത് നൽകിയത്. കേസിൽ നിർണായകമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും കത്തിലുണ്ട്. കൊച്ചി അബാദ് പ്ലാസയിൽ നടന്ന ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങളും ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുമെല്ലാം ഇതിലുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻറെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമൻസ് അയച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. കേസിൽ ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാനിരിക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസിൽ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതിൽ തുടരന്വേഷണം നടത്താൻ വിചാരണ കോടതി 20ാം തിയതി വരെയാണ് അന്വോഷണ സംഘത്തിന് സമയം അനുവദിച്ചത്.

TAGS :

Next Story