അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ പ്രതി പിടിയിൽ
കണ്ണൂർ വിളക്കോട് സ്വദേശി സഫീറിനെയാണ് എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ നിന്ന് ഇന്നലെയാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29ന് കോടതി പരിഗണിക്കും.
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്. കണ്ണൂരിൽ നിന്നാണ് ഇയാൾ എൻഐഎ സംഘത്തിന്റെ പിടിയിലായത്.
Adjust Story Font
16

