മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം
ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി

Representative image
മൂവാറ്റുപുഴ: അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപം അടഞ്ഞുകിടന്നിരുന്ന പുല്‍പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുടമസ്ഥനായ സെബാസ്റ്റ്യനും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ് താമസം. താല്‍ക്കാലികമായി വീടും സ്ഥലവും നോക്കി നടത്തുന്നതിനായി ഏല്‍പ്പിച്ചിരിക്കുന്ന സുഹൃത്ത് അഗസ്റ്റിന്‍ (ഷാജി) തിങ്കളാഴ്ച രാവിലെ വീട്ടിലേത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
അഗസ്റ്റിന്‍ രാവിലെ വീട്ടില്‍ എത്തുമ്പോള്‍ വീടിന്റെ പ്രധാന വാതിലും, പിന്‍വശത്തെ വാതിലും പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വാര്‍ഡ് മെമ്പര്‍ രാജേഷ് പൊന്നുംപുരയിടം പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് മൂവാറ്റുപുഴ പൊലീസ്.
Adjust Story Font
16

