ഗുണ്ടാത്തലവനെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ
ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
കൊച്ചി: എറണാകുളം ചെങ്ങമനാട് ഗുണ്ടാത്തലവനെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നിതിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ (35) ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നിൽവെച്ചാണ് വിനു വിക്രമനെ കൊലപ്പെടുത്തിയത്. റോഡിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ഗിലാപ്പി ബിനോയിയുടെ അത്താണി സിറ്റി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ വിനു 2019 ൽ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാർ ഹോട്ടൽ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയതിനും പാടം നികത്തിയതിനും മയക്കുമരുന്ന് കൈവശംവെച്ചതിനുമുടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിനു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
Adjust Story Font
16