Quantcast

ഉമ തോമസ് മുന്നില്‍; 100 കടന്ന് യു.ഡി.എഫ് ലീഡ്

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസാണ് മുന്നില്‍

MediaOne Logo

Web Desk

  • Updated:

    2022-06-03 03:06:20.0

Published:

3 Jun 2022 2:44 AM GMT

ഉമ തോമസ് മുന്നില്‍; 100 കടന്ന് യു.ഡി.എഫ് ലീഡ്
X

കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസാണ് മുന്നില്‍. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ യു.ഡി.എഫും രണ്ടെണ്ണം എല്‍.ഡി.എഫും ഒരു വോട്ട് ബി.ജെ.പിയും സ്വന്തമാക്കി. മൂന്ന് വോട്ടുകള്‍ അസാധുവായി. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.

മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.

11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ 8 ബൂത്തും എണ്ണും. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ കടക്കും. മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണും. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാകും എണ്ണുക.

മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ്. അടിയൊഴുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ആശങ്ക. 8000 വരെ യു.ഡി.എഫും 5000 വോട്ട് വരെ ഭൂരിപക്ഷം എല്‍.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.

കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവില്‍ പ്രതീക്ഷിക്കൊത്ത പോളിങ് ഉണ്ടാകാത്തത് യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. യു.ഡി.എഫിന് സ്വാധീനമുള്ള കോർപറേഷന്‍ പരിധിയില്‍ പോളിങ് നന്നേ കുറഞ്ഞതാണ് ആശങ്കക്ക് അടിസ്ഥാനം. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കോർപറേഷന്‍ പരിധിയിലെ പല സ്വാധീന മേഖലകളിലും 50 ശതമാനത്തിന് അടുത്ത് മാത്രമാണ് പോളിങ്. എങ്കിലും ഭൂരിപക്ഷം 5000 മുതൽ 8000 വരെ ആയിരിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് എല്‍.ഡിഎഫിന്‍റെ പ്രതീക്ഷക്ക് ബലം നല്‍കുന്നത്. എന്നാല്‍ മണ്ഡലത്തിലൊരിക്കലും അന്‍പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എല്‍‌.ഡി.എഫിന് സ്വാധീനമുള്ള മേഖലകളില്‍ പോളിങ് കുറഞ്ഞതും അവർക്ക് വിലങ്ങുതടിയാണ്. ജയിച്ചില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാനായാല്‍ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലും മുന്നണി നേതൃത്വത്തിനുണ്ട്.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. 2011ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. 2011ല്‍ ബെന്നി ബെഹന്നാനും 2016ലും 2021ലും പി.ടി തോമസുമാണ് ജയിച്ചത്. 2016ല്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 2021ല്‍ ഡോ ജെ ജേക്കബ്ബായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. ഇരു തെരഞ്ഞെടുപ്പുകളിലും പി.ടി തോമസാണ് ജയിച്ചത്.

TAGS :

Next Story