ജി.സുധാകരനോട് പാര്‍ട്ടി ചെയ്തത് കടുത്ത അനീതി; പിന്തുണയുമായി യുഡിഎഫ്
യുഡിഎഫ് നേതാക്കളും സംസാരിക്കും

ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണക്കും. പ്രതിപക്ഷ നേതാവ് സുധാകരനുമായി ഇന്നലെ രാത്രി ഫോണിൽ സംസാരിച്ചു. യുഡിഎഫ് നേതാക്കളും സംസാരിക്കും.
സുധാകരൻ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. '' സുധാകരനെ വിദ്യാർത്ഥി ആയി ഇരിക്കുമ്പോൾ തന്നെ അറിയാം. വ്യക്തിപരമായി നല്ല പരിചയമുണ്ട്. അദ്ദേഹം ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് മന്ത്രി ആയപ്പോഴും എംഎൽഎ ആയപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു. ജനാധിപത്യ മര്യാദ എല്ലാ കാലത്തും ജി.സുധാകരൻ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോട് പാർട്ടി ചെയ്തത് കടുത്ത അനീതിയാണ്. അദ്ദേഹത്തിൻ്റെ പിതാവിനെ മോശമായ രീതിയിൽ ചിത്രീകരിച്ചു.പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല.
അദ്ദേഹത്തെ പാർട്ടി വേട്ടയാടി. ജില്ലയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സുധാകരന്‍റെ കാര്യത്തിൽ പാർട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. സുധാകരൻ നിയമസഭയിൽ എത്തണമെന്നാണ് അഭിപ്രായം. യുഡിഎഫ് സ്ഥാനാർഥി നിർണയ ചർച്ച നടക്കുന്നതേയുള്ളൂ.
പെട്ടെന്നൊരു തീരുമാനം പ്രഖ്യാപിക്കുക സാധ്യമല്ല. എല്ലാ സാധ്യതകളും വിലയിരുത്തും. പുകച്ച് പുറത്ത് ചാടിക്കേണ്ട ഒരാളല്ല സുധാകരനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്‍റെ വാക്കുകൾ സിപിഎമ്മിനെ വെട്ടിലാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. സുധാകരന്‍റെ വിഷയത്തിൽ ആലോചിച്ചു തീരുമാനമെടുക്കും. ഗൗരവത്തോടെ വിഷയം കാണും. പിന്തുണ നൽകുന്നതിൽ ചർച്ച പിന്നീട് നടക്കും. തന്ത്രപരമായ നീക്കമാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ളത്. താൻ സുധാകരനുമായി ബന്ധപ്പെട്ടിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരന് പിന്തുണ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ പറഞ്ഞു. സുധാകരൻ നല്ല മനുഷ്യനാണ് പല അഭിപ്രായങ്ങളും വെട്ടി തുറന്ന് പറയാറുണ്ട്. ന്യായമായ കാര്യത്തിന് പാർട്ടി നോക്കാതെ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

