ഇറ്റ്‍ഫോക്കിൽ ഫലസ്തീൻ നാടകം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം
തെൽ അവീവിൽ നിന്നുള്ള സംഘത്തിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചു

തൃശൂര്‍: തൃശൂരിലെ രാജ്യാന്തര നാടകോത്സവത്തിൽ ഫലസ്തീൻ നാടകം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം. തെൽ അവീവിൽ നിന്നുള്ള സംഘത്തിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചു. നാളെ നടക്കേണ്ട 'ദ ലാസ്റ്റ് പ്ലേ ഇൻ ഗസ്സ ' എന്ന നാടകമാണ് അനിശ്ചിതത്വത്തിലായത്. നാടകാവതരണത്തിന് അക്കാദമി പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയിരുന്നു. മേള അവസാനിക്കുന്നതിന് മുമ്പ് വിസ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അക്കാദമി അധികൃതർ.
60 മിനിറ്റ് ദൈർഘ്യമുള്ള അറബിക് നാടകത്തിന്‍റെ അവതരണമാണ് പ്രതിസന്ധിയിൽ ആയത്. നാളെ രാവിലെ 11 മണിക്കും നാലുമണിക്കും അവതരിപ്പിക്കാൻ ആണ് ക്രമപ്പെടുത്തിയിരുന്നത്. എന്നാൽ തെൽ അവീവിൽ നിന്നും പുറപ്പെടേണ്ട നാടക സംഘത്തിന് ഇതുവരെ വിസ ലഭിച്ചില്ല. നാടകാവതരണത്തിന് പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ച എങ്കിലും നാടകം അവതരിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ അക്കാദമിക്ക് സംശയമുണ്ട്. കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങിലും സംവിധായകൻ ആനന്ദ് പട്‍വർധൻ ഇക്കാര്യത്തിലുള്ള തന്‍റെ ആശങ്ക പങ്കുവെച്ചിരുന്നു.
യുദ്ധക്കെടുതികൾക്ക് മുമ്പ് ഗസ്സയിൽ അവതരിപ്പിച്ച അവസാന നാടകമാണ് ഇത്. ഗസ്സയിലെ സാംസ്കാരിക ഹത്യയ്ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് നാടകം അരങ്ങിൽ എത്തിക്കാൻ ശ്രമിച്ചത്.
ഇന്നലെയാണ് നാടകോത്സവത്തിന് സാംസ്കാരിക നഗരിയിൽ തുടക്കമായത്. സ്പാനിഷ് നാടകമായ ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട് ആണ് ആദ്യ നാടകം. ജനാധിപത്യത്തെ വലതുപക്ഷം തച്ചുടക്കുകയാണെന്ന് മുഖ്യാതിഥിയായ സംവിധായകൻ ആനന്ദ് പട് വർധൻ പറഞ്ഞു. ഏഴ് വേദികളിലായി 23 നാടകങ്ങളാണ് ഇത്തവണ അരങ്ങിൽ എത്തുന്നത്.
49 വിദേശീയരടക്കം 246 നാടക കലാകാരന്മാർ ഇത്തവണ ഇറ്റ്ഫോക്കിലെത്തുന്നുണ്ട്. ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്നതാണ് ഈ വർഷത്തെ പ്രമേയം.
Adjust Story Font
16

