'വന്ദേഭാരത് എക്‌സ്പ്രസിൽ കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ല, ഒരുവാക്കിൽപോലും RSS പരാമർശമില്ല'; ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ബിജെപി എല്ലാ വേദികളിലും ഗണഗീതം ആലപിക്കണമെന്ന് അപേക്ഷിക്കുന്നതായും ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ആർഎസ്എസിന്റെ ഗണഗീതം കുട്ടികൾ പാടിയതിൽ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെന്നും ജോർജ് കുര്യൻ തിരുവനന്തപുരത്ത് പറഞ്ഞു.
'ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം.കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല.ഗണഗീതം പാടാൻ അറിയില്ലെന്നും ശാഖയിൽ പോയിട്ടില്ല. ഇതിലും കൂടുതൽ ആർഎസ്എസുകാർ പാടുന്നത് വന്ദേമാതരമാണ്.അത് പാർലമെന്റിൽ പാടുന്നില്ല.ഇത് സ്റ്റേജിൽ പാടുണ്ടതല്ല,ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്ന് അപേക്ഷിക്കുന്നു.ഇത് എന്താണെന്ന് ജനങ്ങളോട് പറഞ്ഞുകൊടുക്കണം. രാഷ്ട്രീയവിഷയമായതുകൊണ്ട് ബിജെപിയുടെ സ്റ്റേജില്‍ പാടണം.കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെ'. ജോർജ് കുര്യൻ പറഞ്ഞു.
അതേസമയം, വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിദ്യാർഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Adjust Story Font
16

