ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചന സമ്മതിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി; രേഖകൾ പിടിച്ചെടുത്തു
ഇടപാടുകളിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ പിടിച്ചെടുത്തെന്നും സൂചന

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പൊലീസിനൊപ്പം റവന്യു വകുപ്പും പരിശോധന നടത്തുന്നു. ഭൂമി ഇടപാടുകളുടെ രേഖകളാണ് റവന്യു വകുപ്പ് പരിശോധിക്കുന്നത്. ഇടപാടുകളിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ പിടിച്ചെടുത്തെന്നും സൂചന. താൻ ചെറിയ കണ്ണി മാത്രമാണെന്നും ഗൂഢാലോചന നടന്നത് ബംഗളൂരുവിലാണെന്നും പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നേരത്തെ എസ്ഐടി പരിശോധനക്കെത്തിയിരുന്നു. കാരേറ്റുള്ള കുടുംബവീട്ടിലാണ് പരിശോധന. എസ്പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായ പോറ്റിയെ ഇന്നലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പരിശോധന.
കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. ഗൂഢാലോചനയും രേഖകൾ തയാറാക്കലുമുൾപ്പെടെ ഈ വീട്ടിൽ വച്ച് നടത്തിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലെത്തിയും തെളിവ് ശേഖരിക്കും. ബംഗളൂരുവിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും താനും സുഹൃത്ത് കൽപേഷുമടക്കം അഞ്ച് പേരുണ്ടായിരുന്നെന്നുമായിരുന്നു പോറ്റിയുടെ മൊഴി.
Adjust Story Font
16

