'കിട്ടിയത് ചെമ്പ് തകിട് തന്നെ,സ്വർണം പൂശിയത് ചില സ്‌പോൺസർമാരുടെ സഹായത്താൽ'; ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
പീഠം കാണാതായതിൽ സുഹൃത്ത് വാസുദേവനെ കുറ്റപ്പെടുത്തുന്ന മൊഴിയാണ് ദേവസ്വം വിജിലൻസിന് നൽകിയത്

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം തള്ളി ശബരിമലയിലെ സ്പോണസറായ ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥരിൽ നിന്ന് കൈപറ്റിയത് ചെമ്പ് പാളി തന്നെയെന്ന് ദേവസ്വം വിജിലൻസിന് മൊഴി നൽകി. ശബരിമല വസ്തുക്കൾ പ്രദർശനം നടത്തി പണം സമ്പാദിച്ചിട്ടില്ല.പൂജകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും മൊഴിയിലുണ്ട്.
ചെമ്പ് തകിടിൽ സ്വർണ്ണം പൂശിയത് ചില സ്പോൺസർമാരുടെ കൂടി സഹായത്താലാണെന്നും അദ്ദേഹം പറയുന്നു.പീഠം കാണാതായതിൽ സുഹൃത്ത് വാസുദേവനെ കുറ്റപ്പെടുത്തുന്ന മൊഴിയാണ് നൽകിയത്. വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നു. പരാതി ഉന്നയിച്ച ശേഷം കൊണ്ടുവച്ചുവെന്ന് മൊഴിയില്‍ പറയുന്നു.സ്വർണം പൂശാൻ ചെലവ് 15 ലക്ഷമാണ്. ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
അതിനിടെ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ന്യായീകരിക്കുന്നത്. ബാംഗ്ലൂരിൽ കൊണ്ടുപോകരുതെന്ന് തനിക്ക് ആരും നിർദ്ദേശം നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
അതേസമയം,ശബരിമല സ്വർണപാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി ദേവസ്വം വിജിലൻസ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് വാസുദേവൻ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. വാസുദേവനാണ് ദ്വാരപാലക ശില്പങ്ങൾക്കായി നിർമിച്ച പീഠങ്ങൾ കൈവശം വെച്ചിരുന്നത്. ഇത് വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പമുള്ള മറ്റ് സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്തേക്കും. ശബരിമലയിലെ വസ്തുക്കൾ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയോ എന്നതിൽ അടക്കം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
Adjust Story Font
16

