Quantcast

മൂവാറ്റുപുഴ ജപ്തി വിവാദം; അർബൻ ബാങ്ക് സി.ഇ.ഒ രാജിവെച്ചു

രാജി അംഗീകരിച്ചതായി ചെയർമാന്‍ ഗോപി കോട്ടമുറിക്കൽ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-06 12:03:15.0

Published:

6 April 2022 11:59 AM GMT

മൂവാറ്റുപുഴ ജപ്തി വിവാദം; അർബൻ ബാങ്ക് സി.ഇ.ഒ രാജിവെച്ചു
X

മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ അർബൻ ബാങ്ക് സി ഇ ഒ രാജിവെച്ചു. സി ഇ ഒ ജോസ് കെ പീറ്ററാണ് രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ട രാജിക്കത്ത് ചെയർമാന് നൽകി. രാജി അംഗീകരിച്ചതായി ചെയർമാന്‍ ഗോപി കോട്ടമുറിക്കൽ അറിയിച്ചു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വിവാദമായിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി തന്നെ അറിയിച്ച സാഹചര്യവും ഉണ്ടായിരുന്നു.

ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെയാണ് മൂവാറ്റുപുഴയില്‍ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.

TAGS :

Next Story