വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ മന്ത്രിയുടെ നിർദേശം
ചികിത്സയിൽ തൃപ്തിയില്ലെന്ന് ശ്രീകുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ട്രെയിനിൽ ആക്രമിക്കപ്പെട്ട് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. മെഡിക്കൽ കോളജിൽ നിന്നുള്ള ചികിത്സയിൽ തൃപ്തിയില്ലെന്ന് ശ്രീകുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച വിദഗ്ധ ചികിത്സ നൽകാൻ മന്ത്രി നിർദേശം നൽകിയത്.
സർക്കാർ അടിയന്തരമായി ഇടപെട്ട് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കുടംബം ആവശ്യപ്പെട്ടിരുന്നു. ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ട്. മൂക്കിൽ നിന്ന് ചോര വരുന്നുണ്ട്. ശരീരം തണുത്ത് മരവിച്ച നിലയിലാണെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നൽകി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ വൈകീട്ടോടെ പുറത്തിറക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16

