കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചേക്കും;കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വിസി
കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാർ കെ.എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്

Photo: MediaOne
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി സിൻഡിക്കേറ്റ് യോഗം വിളിച്ചു. രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ ആണ് യോഗത്തിലെ പ്രധാന അജണ്ട. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചേക്കും. നവംബർ ഒന്നിനാണ് യോഗം. യോഗം ചേരാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാർ കെ.എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്. പിന്നാലെ അനിൽകുമാർ കോടതിയെ സമീപിച്ചെങ്കിലും സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കി.. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാത്ത വിസി, അനിൽകുമാറിനെതിരെ കടുത്ത നടപടികൾ തുടരുകയായിരുന്നു.
അനിൽകുമാർ വഴി അയച്ച യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തന ഫണ്ട് പാസാക്കാനുള്ള ഫയലും മോഹനൻ കുന്നുമ്മൽ തള്ളിയിരുന്നു. പകരം മിനി കാപ്പൻ്റെ ശിപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശം നൽകി. യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് തിരിച്ചയച്ചത്.
Adjust Story Font
16

