'ഇഡി സമൻസ് ഇല്ലാതായത് എം.എ ബേബി എങ്ങനെ അറിഞ്ഞു? ഒത്തുകളിക്ക് പിന്നിൽ പിണറായി-അമിത് ഷാ ധാരണ'; വി.ഡി സതീശന്‍
മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി സമൻസയച്ചത് സിപിഎമ്മിനെ ബ്ലാക് മെയിൽ ചെയ്യാനെന്നും സതീശന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകനെതിരായ ഇ ഡി സമൻസ് സെറ്റിൽ ചെയ്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അമിത് ഷാ-മുഖ്യമന്ത്രി ബാന്ധവത്തിലൂടെയാണ് സമൻസ് സെറ്റിൽ ചെയ്തത്. സിപിഎം- ബിജെപി ബാന്ധവം എന്ന ആരോപണം ശരിവെക്കുന്നതാണ് സമൻസ് സെറ്റിൽമെന്‍റെന്നും സതീശന്‍ പറഞ്ഞു.
'സമൻസ് ഇല്ലാതായി എന്ന് എങ്ങനെ എം.എ ബേബി എങ്ങനെ അറിഞ്ഞു?എങ്ങനെയാണ് സമൻസ് ഇല്ലാതാവുക. അമിത് ഷായുമായി മുഖ്യമന്ത്രി ബന്ധം പുലർത്തുന്നുണ്ട്. ഇതിന് ചില ഇടനിലക്കാരുണ്ട്. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് താൻ നേരത്തെ ഉന്നയിച്ച് ആരോപണമാണ്. ബിജെപിക്ക് തൃശൂരിൽ ജയിക്കാൻ അവസരം ഒരുക്കി കൊടുത്തു.ഇ ഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ്.എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം'. സത്യാവസ്ഥ തുറന്നു പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും കാര്യങ്ങൾ അറിയാമെന്നും സതീശന്‍ പറഞ്ഞു. 'ശബരിമലയിലെ യഥാർത്ഥ സ്വർണം വിറ്റു. ചെന്നൈയിലേക്ക് പോയത് വ്യാജ മോൾഡാണ്. ദേവസ്വം ബോർഡ് പ്രതിയാകുന്നത് സിപിഎം പ്രതിയാകുന്നതിന് തുല്യമാണ്. അന്നത്തെ മന്ത്രിയെ കൂടി പ്രതിയാക്കണം. വിഷയം മൂടിവച്ചത് കൊണ്ടാണ് വി എൻ വാസവൻ രാജിവെക്കണം എന്ന് ആവശ്യപ്പെടുന്നത്.അന്ന് കട്ടത് ആരും അറിഞ്ഞില്ല,വീണ്ടും കക്കാനുള്ള പ്ലാനായിരുന്നു'. സതീശന്‍ പറഞ്ഞു.
വ്യാജമോൾഡ് ഉണ്ടാക്കിയെന്ന് ആദ്യം ആരോപണം പറഞ്ഞത് താനാണ്.അത് ശരിവെക്കുന്നതായിരുന്നു കോടതിയുടെ കണ്ടെത്തല്‍.യഥാർത്ഥ സ്വർണം ഒരു കോടീശ്വരന് വിറ്റു. അത് വാങ്ങാൻ കോടീശ്വരന് മാത്രമേ കഴിയൂവെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16

