വിദ്വേഷ പ്രചാരണക്കേസില്‍ പ്രതിയായ മാത്യു സാമുവലിന് പുരസ്‌കാരം നൽകുന്നത് വി.ഡി സതീശൻ; വിമർശനവുമായി സോഷ്യൽമീഡിയ
ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്കാരമാണ് മാത്യു സാമുവലിന് പ്രതിപക്ഷ നേതാവ് നല്‍കുന്നത്.

വി.ഡി സതീശന്‍- മാത്യുസാമുവല്‍ Photo- special arrangement
കൊച്ചി: വർഗീയ വിദ്വേഷ പ്രചാരണക്കേസില്‍ പ്രതിയായ മാത്യു സാമുവലിന് പുരസ്കാരം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍.
ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്കാരമാണ് മാത്യു സാമുവലിന് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. 2025 നവംബര്‍ 10ന് എറണാകുളം ടൗണ്‍ ഹാളിലാണ് അവാര്‍ഡ് ദാനം എന്നാണ് പരിപാടിയുടെ പോസ്റ്ററിലുള്ളത്. അഡ്വ. എ ജയശങ്കറാണ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്.
അതേസമയം വർഗീയ വിദ്വേഷ പ്രചാരണക്കേസില്‍ പ്രതിയായ മാത്യുസാമുവലിന് വി.ഡി സതീശന്‍ പുരസ്കാരം നല്‍കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
വർഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന്, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മാത്യുസാമുവലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തത് കഴിഞ്ഞ മാർച്ചിലായിരുന്നു. ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യു ട്യൂബ് ചാനലിലൂടെയാണ് വിദ്വേഷ പരാമർശം നടത്തിയത്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തിരുന്നത്.
യൂട്യൂബ് ചാനലിനെതിരെ ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, പിഡിപി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തിരുന്നത്. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാർദം തകരാൻ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്ന് സംഘടനകൾ നൽകിയ പരാതിയിൽ പറയുന്നത്.
ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും, വ്യാപാരമേഖലയെ തകർക്കുന്നതിനായി ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ചാനലിലൂടെ പ്രചാരണം നടത്തിയിരുന്നു. ചാനലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകുന്നതിൽ പൊലീസിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു
Adjust Story Font
16

