തച്ചമ്പാറ പള്ളിയിലെ മണ്ണ് ഖനന ക്രമക്കേട്: പാലക്കാട് രൂപതയിലെ രണ്ട് വൈദികർക്കെതിരെ വിജിലൻസ് അന്വേഷണം
പള്ളിയുടെ സ്ഥലത്തെ മണ്ണ് ലക്ഷക്കണക്കിന് രൂപക്ക് വിറ്റുവെന്നും ഇതിൻ്റെ കണക്ക് ഓഡിറ്റിൽ വന്നിട്ടില്ലെന്നുമാണ് പരാതി

പാലക്കാട്: തച്ചമ്പാറ പള്ളിയിലെ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട ക്രമക്കേടുമായി ബന്ധപ്പെട്ട് പാലക്കാട് രൂപതയിലെ രണ്ടു വൈദികർക്കെതിരെ വിജിലൻസ് അന്വേഷണം.തച്ചമ്പാറ സെന്റ് മേരീസ് ചർച്ചിൽ വികാരിമാരായിരുന്ന ഫാദർ ബിജു പ്ലാത്തോട്ടം,ഫാദർ ടോജി ചെല്ലങ്കോട്ട്, കൈക്കാരൻ ഷാജി എന്നിവർക്കെതിരെയാണ് അന്വേഷണം.
തച്ചമ്പാറ സെൻ്റ് മേരീസ് പള്ളിയോട് ചേർന്നുള്ള സ്ഥലത്ത് നിന്നും മണ്ണെടുത്ത സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി . 2022 മുതൽ 2024 വരെയാണ് മണ്ണെടുത്തത്. പള്ളിയുടെ സ്ഥലത്തെ മണ്ണ് ലക്ഷകണക്കിന് രൂപക്ക് വിറ്റുവെന്നും ഇതിൻ്റെ കണക്ക് പള്ളിയുടെ ഓഡിറ്റിൽ വന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മണ്ണെടുക്കാൻ ജിയോളജി വകുപ്പിന് നൽകിയ ഫീസിനെ കുറിച്ചോ മണ്ണ് വിറ്റ് ലഭിച്ച തുകയെ കുറിച്ചോ പള്ളിയുടെ കണക്കിലില്ല .
രൂപതക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. വിജിലൻസ് സെക്രട്ടറി അന്വേഷണം നടത്താൻ ആവശ്യപെട്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടി ,ആഭ്യന്തര സെക്രട്ടറി എന്നിവർക്ക് 2024 ഏപ്രിൽ 25 ന് കത്ത് നൽകിയിരുന്നു. ഇതിലും പുരോഗതി ഇല്ലാത്തതിനാലാണ് പരാതിക്കാരനായ ബിജു ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
മണ്ണെടുക്കുന്ന സമയത്ത് പള്ളിയുടെ ചുമതല വഹിച്ചിരുന്ന ഫാദർ ബിജു പ്ലാത്തോട്ടം , ഫാദർ ടോജി , കണക്ക് നോക്കിയിരുന്ന കൈക്കാരൻ ഷാജി എന്നിവർക്ക് എതിരെയാണ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയതായും തെറ്റായ കണക്കുകളാണ് ഇൻകംടാക്സ് വകുപ്പിന് മുന്നിൽ ഹാജരാക്കിയതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഇടവകയിലെ പൊതുയോഗ തീരുമാനമാണ് നടപ്പിലാക്കിയതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആരോപണവിധേയരായ പുരോഹിതർ അറിയിച്ചു.
Adjust Story Font
16

