ഇന്ന് വിജയദശമി; അറിവിന്‍റെ ഹരിശ്രീ കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്
വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ക്ഷേത്രത്തിലെത്തും

വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിക്കുന്ന കുരുന്ന് Photo| MediaOne
കൊച്ചി: വിജയദശമി ദിനത്തിൽ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ ഭക്തജന തിരക്ക്. ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകൾക്കൊപ്പം മാതാപിതാക്കളും കുടുംബാംഗങ്ങളും. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ക്ഷേത്രത്തിലെത്തും. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിലും ഭക്തജന തിരക്ക് തുടരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ നവരാത്രി ആഘോഷത്തിന്‍റെ നിറവിലാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഉത്തരേന്ത്യക്കാർ സംഗമിച്ചു.പാട്ടും നൃത്തവുമായി ആഘോഷം പുലരുവോളം നീണ്ടു നിന്നു. രാത്രി 8 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പാട്ടുകൾക്കനുസരിച്ച് പ്രായ ബേധമന്യേ എല്ലാവരും നൃത്തച്ചുവടുകളുമായി സംഗമിച്ചു. പൂജകളും ആഘോഷങ്ങളും രാത്രിയെ മറികടന്ന് പുലർച്ചവരെ നീണ്ടു.വർഷം കഴിയുന്തോറും നവരാത്രി ആഘോഷത്തിന്‍റെ മാറ്റ് കൂടുന്നുവെന്ന് സംഘാടകരും പറഞ്ഞു.
കൊല്ലൂര്‍ മൂകാംബികയിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം നടന്നു. മലയാളികൾ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തിയത്. വിജയദശമി ദിനമായ ഇന്ന് പുലർച്ചെ മൂന്നിന് നട തുറന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി.
മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിലായിരുന്നു പുഷ്പ രഥോത്സവ ചടങ്ങുകൾ. മൂകാംബിക ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.രഥോത്സവത്തിന് സാക്ഷിയാവാൻ മലയാളികളടക്കം പതിനായിരങ്ങൾ എത്തി. രഥം ക്ഷേത്രം വലം ചെയ്ത ശേഷം ഐശ്വര്യത്തിന്‍റെ പ്രതീകമായി ഭക്തർക്ക് നാണയങ്ങൾ എറിഞ്ഞു നൽകി.കൊല്ലൂരിൽ വിദ്യാരംഭ ചടങ്ങുകൾക്കായി നിരവധി കുരുന്നുകളാണ് എത്തിയിട്ടുള്ളത്.
Adjust Story Font
16

