Quantcast

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനമേറ്റ സംഭവം: ഇടപെട്ട് കോടതി, ചികിത്സയിലുള്ള മനോജിനെ ഹാജരാക്കാൻ നിര്‍ദേശം

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ കോയമ്പത്തൂർ സ്വദേശി അസ്ഹറുദ്ദീന് ചികിത്സ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-11-19 10:45:16.0

Published:

19 Nov 2025 2:05 PM IST

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരന്  മർദനമേറ്റ സംഭവം: ഇടപെട്ട് കോടതി, ചികിത്സയിലുള്ള മനോജിനെ ഹാജരാക്കാൻ നിര്‍ദേശം
X

തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസിലെ പ്രതികളായ തടവുകാർക്ക് ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന പരാതിയിൽ കോടതി ഇടപെടൽ.

മർദനമേറ്റതിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റഡിയിൽ നിരാഹാര സമരം തുടരുന്ന തൃശൂര്‍ സ്വദേശി മനോജിനെ ഹാജരാക്കാൻ എൻഐഎ കോടതി നിർദേശം നല്‍കി. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ കോയമ്പത്തൂർ സ്വദേശി അസ്ഹറുദ്ദീന് ചികിത്സ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

മനോജിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാനാണ് എൻഐഎ കോടതിയുടെ ആവശ്യം. നിലവിൽ കണ്ണൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മർദനമേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. മർദനം സംബന്ധിച്ച് ജയിൽ അധികൃതർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ, മനോജിന്റെയും അസ്ഹറുദ്ദീന്റെയും നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാനും കോടതി മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നിർദേശിച്ചു.

തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയ മനോജ്, ആറാം ദിവസവും നിരാഹാര സമരം തുടരുകയാണ്. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജയിലിലേക്ക് തിരികെ മാറ്റിയിരുന്നു. മനോജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിയ്യൂർ സെൻട്രൽ ജയിലിലെ രണ്ട് തടവുകാർ കൂടി നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 13നാണ് വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ രാഷ്ട്രീയ തടവുകാരായ മനോജിനെയും അസ്ഹറുദ്ദീനെയും മർദ്ദിച്ച് അവശരാക്കി അനധികൃതമായി ജയിലിൽ നിന്നും മാറ്റിയ പരാതി സംബന്ധിച്ച് സംഭവമുണ്ടാകുന്നത്.

TAGS :

Next Story