Quantcast

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും

സമരം ശക്തമാക്കാൻ ലത്തീൻ സഭ,ഹിന്ദു ഐക്യവേദി ബഹുജന മാർച്ചും ഇന്ന്

MediaOne Logo

Web Desk

  • Published:

    30 Nov 2022 12:42 AM GMT

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് വീടുകളിലെത്തി സന്ദർശിച്ചു.

തുറമുഖത്തിനെതിരായ സമരം ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും ശക്തമാക്കിയെങ്കിലും നിലവിൽ വിഴിഞ്ഞത്തെ സാഹചര്യം ശാന്തമാണ്. സാധാരണ രീതിയിലുള്ള പ്രതിഷേധം തുടരാനാണ് സമരസമിതിയുടെ തീരുമാനം. വിശ്വാസികളും മത്സ്യത്തൊഴിലാളികളും പ്രകോപിതരാകരുതെന്ന് ലത്തീൻരൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം സമാധനപരമായിരിക്കും.

കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലങ്ങൾ ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് സന്ദർശിച്ചേക്കും. വിഴിഞ്ഞത്തെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേകസംഘവും സാഹചര്യങ്ങൾ വിലയിരുത്തും. അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് വേഗത്തിൽ കടക്കില്ല. സംഘർഷ സാധ്യത പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്. തുറമുഖ നിർമാണം യാഥാർഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നടത്തുന്ന സമരവും തുടരുകയാണ്. ഇന്ന് വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിൽ ഹിന്ദു ഐക്യവേദി ബഹുജന മാർച്ച് സംഘടിപ്പിക്കും.

TAGS :

Next Story