വോട്ട് കൊള്ള: വോട്ടർ പട്ടികയിൽ പരിശോധനയുമായി തൃശൂർ ഡിസിസി
പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന

തൃശൂർ: വോട്ട് കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ ഡിസിസി മണ്ഡലത്തിലെ വോട്ടർ പട്ടികകൾ വിശദമായി പരിശോധിക്കുന്നു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്.
തൃശൂർ നിയമസഭ മണ്ഡലത്തിലെ 17 ബൂത്തുകളിലെ പട്ടികയാണ് പരിശോധിക്കുന്നത്. 17 ബൂത്ത് ചുമതലക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, സുരേഷ് ഗോപി മൗനം വെടിയണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും പറഞ്ഞിരുന്നു.
വോട്ടർപട്ടിക അട്ടിമറി ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ ഒരു വാക്കുപോലും ഇതുവരെ സുരേഷ് ഗോപി പറഞ്ഞിട്ടില്ല. വിവാദങ്ങൾക്കിടെ തൃശൂരിലെത്തിയ സുരേഷ് ഗോപി, പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങി. എല്ലാത്തിനും നന്ദി എന്ന് മാത്രമായിരുന്നു, മാധ്യമപ്രവർത്തകരോട് പരിഹാസ രൂപേണയുള്ള പ്രതികരണം
തൃശ്ശൂരിലെ വ്യാജ വോട്ട് കൊള്ള, സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബത്തിനും ഉള്ള ഇരട്ട വോട്ടുകൾ, സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് സംബന്ധിച്ച ആരോപണങ്ങൾ, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട് പരാതിയിലെ പൊലീസ് അന്വേഷണം തുടങ്ങി എല്ലാ വിഷയങ്ങളിലും കേന്ദ്രമന്ത്രിക്ക് മൗനമായിരുന്നു.
രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ് ഗോപിയെ വലിയ ആരവത്തോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവർത്തിച്ചു ചോദിച്ചിട്ടും സുരേഷ് ഗോപി ഒന്നും മിണ്ടിയില്ല.
Adjust Story Font
16

