തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്
തൃശൂർ മണ്ഡലത്തിൽ 193 വോട്ടുകളുടെ ക്രമക്കേട് കൂടി കണ്ടെത്തിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു

തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. തൃശൂർ മണ്ഡലത്തിൽ 193 വോട്ടുകളുടെ ക്രമക്കേട് കൂടി കണ്ടെത്തിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. 143 വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ മീഡിയവൺ പുറത്തു വിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം വോട്ടർ പട്ടിക പരിശോധന തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം വെട്ടിലാക്കുന്ന നിർണായക തെളിവുകളാണ് തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പുറത്തുവിട്ടത്. തൃശൂർ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് 193 വോട്ടുകൾ ക്രമക്കേടിലൂടെ നടന്നുവെന്നും, 143 പേരുടെ വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പോലും ലഭ്യമല്ലെന്നും ജോസഫ് ടാജറ്റ്. കുറുവാ സംഘമാണ് ഇതിന് പിന്നിൽ എന്നും ബിജെപിയെ പരിഹരിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
52 പേർ തൃശ്ശൂർ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണെന്നും ആരോപണമുണ്ട്. കാശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്നു വോട്ട് ചേർക്കുമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
Adjust Story Font
16

