'സർക്കാർ പരിപാടിയിൽ ഗണഗീതം പാടിപ്പിച്ചതിലൂടെ ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചിരിക്കുകയാണ്': മന്ത്രി വി.ശിവൻകുട്ടി
കുട്ടികൾക്ക് ഇതിന്റെ ചരിത്രം അറിയണമെന്നില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് നാളെ കത്തയക്കുമെന്നും ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: ആർഎസ്എസിന്റെ ഗണഗീതം വിദ്യാർഥികളെ പാടിപ്പിച്ചതിൽ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഗണഗീതം ആർഎസ്എസിന്റെ ഗാനമാണ്. ഇന്നലെ നടന്നത് ഇന്ത്യൻ സർക്കാരിന്‍റെ പരിപാടിയാണ്. സർക്കാർ പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ ഗാനം ആലപിക്കാറില്ലെന്നും സംഭവത്തിൽ നാളെ കേന്ദ്രമന്ത്രിക്ക് രേഖാമൂലം എഴുതിനൽകുമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്നലെ നടന്നത് ഇന്ത്യൻ സർക്കാരിന്‍റെ പരിപാടിയാണ്. സർക്കാർ പരിപാടിയിൽ ഒരു രാഷ്ട്രീയപാർട്ടികളുടെയോ സംഘടനകളുടെയോ ഗാനം ആലപിക്കാറില്ലെന്നിരിക്കെ കുട്ടികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അഹങ്കാരത്തിന്റെ സ്വരമാണ്. ഇതിലൂടെ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്.' ശിവൻകുട്ടി പറഞ്ഞു.
ഗണഗീതം ദേശഭക്തിഗാനം ആണെന്നുള്ള വിജ്ഞാനം എന്നാണ് അവർക്ക് കിട്ടിയത്. ഇന്ത്യ സർക്കാർ അംഗീകരിച്ചിട്ടുള്ള ദേശഭക്തിഗാനം ഒന്നുമല്ലല്ലോ അത്. കുട്ടികൾക്ക് ഇതിന്റെ ചരിത്രം അറിയണമെന്നില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് നാളെ കത്തയക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കൂടാതെ, പിഎം ശ്രീ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് നൽകിയിട്ടില്ലെന്നും വിഷയത്തിൽ സർക്കാരിന് ക്ലാരിറ്റിയുണ്ടെന്നും കൂടുതൽ വെളിപ്പെടുത്താനില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Adjust Story Font
16

