മാടായിയിലെ മടയിൽ കേറി മൗദൂദികളെ ആക്രമിക്കാനുള്ള ധൈര്യം ബഹു. ഗോവിന്ദൻ മാസ്റ്റർക്ക് മാത്രമേ കാണൂ: വി.ടി ബൽറാം
2004ൽ ജമാഅത്തെ ഇസ്‌ലാമിയുടെ മാടായി ഏരിയാ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ സംസാരിക്കുന്ന ചിത്രമാണ് ബൽറാം പങ്കുവെച്ചത്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിൽ സംസാരിക്കുന്ന എം.വി ഗോവിന്ദന്റെ ഫോട്ടോ പങ്കുവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. 2004ൽ ജമാഅത്തെ ഇസ്‌ലാമിയുടെ മാടായി ഏരിയാ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ സംസാരിക്കുന്ന ചിത്രമാണ് ബൽറാം പങ്കുവെച്ചത്. ജമാഅത്തിൻ്റെ വിദ്യാർഥിനി വിഭാഗമായ ജിഐഒ മാടായിപ്പാറയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിൻ്റെ പേരിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ മാടായിയിൽ ജമാഅത്ത് പരിപാടിയിൽ എം.വി ഗോവിന്ദൻ പങ്കെടുത്ത ഫോട്ടോ ബൽറാം പങ്കുവെക്കുന്നത്.
മാടായിപ്പാറയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ജിഐഒ പ്രവർത്തകർക്കെതിരെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ക്ഷേത്ര ഭൂമിയായ മാടായിപ്പാറയിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തി കലാപം സൃഷ്ടിക്കാനാണ് ജിഐഒ ശ്രമിച്ചത് എന്നാരോപിച്ച് സിപിഎം സൈബർ ഹാൻഡിലുകളും രംഗത്തെത്തിയിരുന്നു. മാടായിപ്പാറ മുഴുവൻ ക്ഷേത്ര ഭൂമിയാണെന്ന രീതിയിലായിരുന്നു സിപിഎം പ്രചാരണം.
അതേസമയം ജിഐഒ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ അനുകൂല മുദ്രാവാക്യം മതസ്പർധയുണ്ടാക്കിയെന്ന എഫ്‌ഐആർ എഴുതിയത് തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണെന്ന് രാഗേഷ് പറഞ്ഞു. അതിനോടൊന്നും സിപിഎമ്മിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

