Quantcast

'ഞങ്ങൾക്കാ പ്ലാനില്ല': കത്തുതന്നാൽ സിറ്റി ബസുകൾ തിരികെ നൽകാമെന്ന ഗതാ​ഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വി.വി രാജേഷ്

ഗുസ്തി മത്സരത്തിനോ തർക്കുത്തരം പറയാനോ അല്ല വിഷയം ഉന്നയിച്ചതെന്നും തിരുവനന്തപുരം മേയർ വി.വി രാജേഷ്

MediaOne Logo

Web Desk

  • Published:

    31 Dec 2025 6:05 PM IST

ഞങ്ങൾക്കാ പ്ലാനില്ല: കത്തുതന്നാൽ സിറ്റി ബസുകൾ തിരികെ നൽകാമെന്ന ഗതാ​ഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വി.വി രാജേഷ്
X

തിരുവനന്തപുരം: കത്തുതന്നാൽ 24 മണിക്കൂറിനുള്ളിൽ 113 സിറ്റി ബസുകളും കോർപ്പറേഷന് തിരികെ നൽകാമെന്ന ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി രാജേഷ്.

ബസ് തിരിച്ചെടുക്കാനുള്ള പ്ലാൻ കോർപ്പറേഷനില്ല. ബസിൻ്റെ ബാറ്ററി മാറേണ്ട സമയമായി, നല്ലകാലം മുഴുവൻ ഓടിക്കഴിഞ്ഞു .ബസ് തിരിച്ചെടുക്കണം എന്നോ പിടിച്ചെടുക്കണം എന്നോ താത്പര്യമില്ല. ഗുസ്തി മത്സരത്തിനോ തർക്കുത്തരം പറയാനോ അല്ല വിഷയം ഉന്നയിച്ചത്. കോർപറേഷന് സ്ഥലമുണ്ടെന്നും ബസ് അവിടെ ഇടാമെന്നും രാജേഷ് പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻ്റിൽ തന്നെ കിടക്കു എന്ന് ബസുകൾക്കില്ല. അങ്ങനെയൊരു ഘട്ടം വന്നാൽ ബസുകൾ ഇടാനുള്ള സ്ഥലം. കോർപ്പറേഷനുണ്ട്. പക്ഷേ അത്തരം ആലോചന ഇല്ല. കൗൺസിൽ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകും. കരാർ നടപ്പാക്കണം എന്നതാണ് ആവശ്യം. ഇക്കാര്യങ്ങൾ മന്ത്രിയോട് സംസാരിക്കുമെന്നും രാജേഷ് പറഞ്ഞു.

റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. പ്രോഫിറ്റ് നൽകുന്നതിലും വീഴ്ച്ച സംഭവിച്ചു. ആരെയും അവഹേളിക്കാനോ കളിയാക്കാനോ അല്ല വിഷയം ഉന്നയിക്കുന്നത്. പ്രചാരണ സമയത്ത് പലരും ഇട റോഡുകളിൽ ബസ് അനുവദിക്കാമോ എന്ന ചോദ്യം ഉണ്ടായി. ചെറിയ ബസ് സർവീസ് നടത്താമോ എന്നും ചോദിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ പലരും ഇക്കാര്യം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ആവശ്യം നിറവേറ്റാനാണ് കോർപറേഷൻ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റും വി.വി രാജേഷ് ചൂണ്ടിക്കാട്ടി. ബസ് മറ്റു ജില്ലയിലേക്ക് ഓടുന്നത് സംബന്ധിച്ചായിരുന്നു പോസ്റ്റ്. കരാർ പാലിക്കണം എന്നതാണ് പോസ്റ്റിൽ ഉള്ളത്. എൽ‍ഡിഎഫ് സർക്കാരും എൽ‍ഡിഎഫ് കോർപറേഷനും തമ്മിലുള്ള കരാറാണ്, അത് പാലിക്കണമെന്നും വി.വി രാജേഷ് പറഞ്ഞു.

TAGS :

Next Story