Quantcast

തോറ്റുപോകും എന്ന് എം.എൽ.എമാരോട് പറയാൻ സ്പീക്കർക്ക് എന്ത് അവകാശം: വി.ഡി സതീശൻ

ഡയസിൽ കയറിയും കസേര മറിച്ചിട്ടിട്ടും ആയിരുന്നില്ല പ്രതിപക്ഷ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2023-03-14 07:34:05.0

Published:

14 March 2023 7:21 AM GMT

rights,  Speaker,  MLA,  VD Satheesan, a.n shamseer, shafi parambil,
X

തിരുവനന്തപുരം: തോറ്റുപോകും എന്ന് എം.എൽ.എമാരോട് പറയാൻ സ്പീക്കർക്ക് എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാമർശം സ്പീക്കർ പിൻവലിക്കണമെന്നും സ്പീക്കറുടെ കസേരയിൽ ആണ് ഇരിക്കുന്നത് എന്ന് ഷംസീർ മറന്നുപോകുന്നെന്നും അദ്ദേഹം പറഞ്ഞു. നടുത്തളത്തിൽ പ്രതിഷേധം നടത്തി പറയാനുള്ളത് പറഞ്ഞു. ഡയസിൽ കയറിയും കസേര മറിച്ചിട്ടിട്ടും ആയിരുന്നില്ല പ്രതിപക്ഷ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്.

മന്ത്രി രാജേഷ് കരാറുകാരെ ന്യായീകരിക്കുക മാത്രമാണ് ചെയ്യുന്നത്, നിയസഭയിലും ഇതുതന്നെ ആവർത്തിക്കുകയാണ്. പെട്രോളൊഴിച്ച് തീ കൊളുത്തിയ കരാറുകാരെ ഒരു മടിയുമില്ലാതെ ന്യായീകരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ വകുപ്പാണ്, എന്നിട്ടും ഒരു മറുപടിയില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാൻ മന്ത്രിമാർ ശ്രമിക്കുകയാണ് . ഈ കെടുകാര്യസ്ഥതയ്ക്ക് എതിരായാണ് ഞങ്ങളുടെ പോരാട്ടമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രഹ്മപുരത്ത് ഒരാൾ മരിച്ചിട്ടും ആരോഗ്യ പ്രശ്നം ഇല്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പൊലീസ് അതിക്രമം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പോലും സ്പീക്കർ അനുവദിച്ചില്ല. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയമായതിനാലാണ് അവതരണ അനുമതി നിഷേധിച്ചത്. ബ്രഹ്മപുരം എന്ന വാക്കുപോലും പറയാൻ പാടില്ല എന്ന സ്ഥിതിയായി മാറിയിട്ടുണ്ട്. നടപടിക്രമങ്ങൾ ലംഘിച്ചുകൊണ്ടാണ് സി.പി.എം നേതാവിന്റെ മരുമകന് വേസ്റ്റ്മാനേജ്‌മെൻറ് കരാർ കൊടുത്തത് തിരുനെൽവേലി കോർപ്പറേഷന് നൽകിയതിനേക്കാൾ ഇരട്ടിയിലധികം തുകയുടെ കരാറാണ് കൊച്ചി കോർപ്പറേഷൻ കൊടുത്തത്. കൊച്ചി കോർപ്പറേഷനിൽ ക്രൂരമായ ആക്രമണമാണ് പൊലീസ് അഴിച്ചുവിട്ടത്. തലയിൽ 19 സ്റ്റിച്ചുള്ള കൗൺസിലർമാർ ഉണ്ട്. ഡി.സി.സി പ്രസിഡണ്ടിനെ പോലീസ് ആക്രമിച്ചു'- വിഡി സതീശൻ പറഞ്ഞു.

രണ്ട് എം.എൽ.എമാരെ മാത്രമാണ് യോഗത്തിന് വിളിച്ചതെന്നും ജില്ലയിലെ ബാക്കിയുള്ള എം.എൽ.എ.മാരെ വിളിച്ചിട്ടില്ലെന്നും പറഞ്ഞ സതീശൻ അറിയിക്കാത്ത യോഗത്തിന് താൻ അങ്ങനെ പോകുമെന്നും ചോദിച്ചു. മാലിന്യ മലകൾ എല്ലായിടത്തും കുന്നുകൂടുന്നു, ഗവൺമെന്റിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ് ഇത്. ബ്രഹ്മപുരത്തെ മാലിന്യ മല ഇത്രയും ഉയർന്നിട്ടും ഒരു ഗൗരവവും സർക്കാരിനില്ലെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെ സഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നുമായിരുന്നു സ്പീക്കറുടെ അസാധാരണ പരമാർശം. സർക്കാരിനെതിരെ ബാനറുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ പറഞ്ഞു.

കൊച്ചി കോർപ്പറേഷനിലെ വനിതാ കൗൺസിലർക്കെതിരായ പൊലീസ് നടപടിയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി. എം. ജോൺ എം.എൽ.എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശൻ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പരാമർശവുമായി സ്പീക്കർ രംഗത്തെത്തിയത്.

TAGS :

Next Story