വന്യജീവീ ആക്രമണം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി
മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമമാണെന്ന് പാംപ്ലാനി ആരോപിച്ചു
തലശ്ശേരി: വന്യജീവീ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. വന്യ മൃഗങ്ങൾക്ക് ഭക്ഷിക്കാനുള്ള ഇരകൾ മാത്രമായാണ് ആദിവാസികളെയും കുടിയേറ്റക്കാരെയും സർക്കാർ കാണുന്നു. മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമമാണെന്നും ജോസഫ് പാംപ്ലാനി ആരോപിച്ചു.
വന്യമൃഗശല്യത്തിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിൽ സണ്ണി ജോസഫ് എംഎൽഎ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ബിഷപ് പാംപ്ലാനി രൂക്ഷ വിമർശനം ഉന്നയിച്ചത്. വനസംരക്ഷണത്തിന്റെ ചുമതലയുള്ള വനപാലകർ കുടിയേറ്റക്കാരുടെ അടുക്കളയിൽ കയറി പരിശോധന നടത്തിയാൽ അത് അനുവദിക്കില്ലന്നും പാംപ്ലാനി പറഞ്ഞു.വന്യമൃഗ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ഇരിട്ടിയിൽ ഉപവാസ സമരം തുടങ്ങി.
അതേസമയം, ആറളം ഫാമിൽ പുനരധിവാസ മേഖലയിലും കൃഷിയിടത്തുമായി തമ്പടിച്ച ആനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലിഫന്റ് ദൗത്യത്തിന് ഇന്ന് തുടക്കമായി. രണ്ടാഴ്ചത്തെ ദൗത്യത്തിന് വനം ഉദ്യോഗസ്ഥ യോഗം രൂപരേഖ തയ്യാറാക്കി. പുനരധിവാസ മേഖലയിൽ തമ്പടിച്ച ആനകളെയാണ് ആദ്യം കാട്ടിലേക്ക് തുരത്തുന്നത്. ആറളം ആർആർടി, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകരെ ചേർത്തുള്ള 50 അംഗ സംഘത്തിനാണ് ചുമതല.
Adjust Story Font
16

