ബ്രൂവറി പ്ലാന്റിനെതിരായ ജനകീയ സമരത്തോടൊപ്പം കൈകോർക്കും: ദയാബായി
‘കേരള ജനതയ്ക്ക് ഇന്ന് അത്യാവശ്യമുള്ളത് മദ്യമല്ല’

കൊച്ചി: പാലക്കാട് ബ്രൂവറി പ്ലാൻറ് ആരംഭിക്കുന്നതിനെതിരെ ഉയരുന്ന ജനകീയ സമരത്തോടൊപ്പം താനും കൈകോർക്കുമെന്ന് സാമൂഹിക പ്രവർത്തക ദയാബായി വ്യക്തമാക്കി. മനുഷ്യന് ജീവിക്കാനാവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനാണ് ഭരണകൂടം മുൻഗണന നൽകേണ്ടത്. കേരള ജനതയ്ക്ക് ഇന്ന് അത്യാവശ്യമുള്ളത് മദ്യമല്ല. ദരിദ്രരുടെ കണ്ണീരൊപ്പുന്ന സർക്കാരാണിതെന്ന് ആവർത്തിച്ചു പറയുന്നവർക്ക് എങ്ങനെയാണ് ജനങ്ങൾക്ക് കുടിവെള്ളം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരുക്കാൻ മനസ് വരുന്നത്.
പാലക്കാട് കൂടുതൽ സ്ഥലത്ത് പനകൾ വച്ചുപിടിപ്പിച്ച് കള്ളുൽപ്പാദിപ്പിക്കാൻ എന്തുകൊണ്ട് പദ്ധതി ആവിഷ്കരിച്ച് കൂടായെന്നും അവർ ചോദിച്ചു. ഏതുവിധേനയും ഭരണതലത്തിലുള്ളവർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതികൾ അടിച്ചേല്പിക്കാനാണ് മാറിമാറി വരുന്ന സർക്കാരുകൾ താല്പര്യം കാണിക്കുന്നത്. കൊക്കോ കോളയെ കെട്ടുകെട്ടിക്കാൻ കാണിച്ചതു പോലുള്ള സമരം ഇക്കാര്യത്തിലുണ്ടാകണം. നാട്ടിൽ അരാജകത്വത്തിനിടനൽകുന്ന മദ്യത്തിന്റെ വ്യാപനത്തിന് മുൻഗണന നൽകാൻ സർക്കാരിന് എന്താണിത്ര ആവേശമെന്നും അവർ ചോദിച്ചു.
കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകേണ്ടിയിരുന്നില്ല. ആരെയും വധിക്കാനുള്ള അവകാശം നീതിപീഠം ഏറ്റെടുക്കേണ്ടതില്ല.മറിച്ച് ജീവപര്യന്തം തടവ് നൽകി അവരെ മാനസാന്തരത്തിന് പ്രേരണ നൽകുകയാണ് വേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു.
Adjust Story Font
16

