പ്രതീക്ഷകള്‍ ബാക്കിയാക്കി ദുര്‍ഗ കാമി മടങ്ങി; സംസ്കാരം ഇന്ന് കൊച്ചിയില്‍
ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ ഇന്നലെയാണ് 22കാരി ദുർഗ കാമി മരിച്ചത്

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ മരിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരി ദുർഗ കാമി മരിച്ചത്.ഇന്ന് ഒൻപതരയോടെ കളമശേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകും.12 മണിക്ക് കളമശേരി സഭ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കഴിഞ്ഞമാസം ഇരുപത്തിരണ്ടാം തീയതി ആണ് നേപ്പാൾ സ്വദേശിയായ ദുർഗകാമിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. പുതുചരിത്രം കുറിച്ചു കൊണ്ടായിരുന്നു ആ ദിനം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് ദുർഗകാമിയുടെ തിരിച്ചുവരവ് കണ്ടത്.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടുകൂടിയാണ് ദുർഗകാമിയുടെ ആരോഗ്യനില മോശമായത്. മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗാമിക്ക് നൽകിയത്. ആരോഗ്യ മന്ത്രിയടക്കം ആശുപത്രിയിൽ എത്തി ദുർഗകാമിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.
ഒരു വർഷത്തോളം ജനറൽ ആശുപത്രിയിൽ ആയിരുന്നു ദുർഗകാമിയുടെ ചികിത്സ. തുടർന്നായിരുന്നു ശസ്ത്രക്രിയയും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സ ആയിരുന്നു ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഏറെ പ്രതീക്ഷയോടെയാണ് കുടുംബവും കാത്തിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ പ്രതീക്ഷകൾ ഇല്ലാതാക്കി ദുർഗ കാമി മടങ്ങി.
Adjust Story Font
16

