വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശം; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം
താനൂരിൽ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകർ താനൂരിൽ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവർക്ക് ജില്ലയിൽ അവഗണനയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമർശം.
വെള്ളാപ്പള്ളി നടേശ്ശനെതിരെ ശ്രീനാരായണ കൂട്ടായ്മ രംഗത്ത് വന്നു. ശ്രീനാരായണ മൂല്യങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രിയും സർക്കാറും വെള്ളാപ്പള്ളിക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും പ്രതികരണം. ഏപ്രില്‍ 11ന് വെള്ളാപ്പള്ളിക്ക് നല്‍കുന്ന സ്വീകരണത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീനാരായണ കൂട്ടായ്മ അറിയിച്ചു.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഡിപി നേതാവ് അഷ്റഫ് വാഴക്കാലയും പരാതി നൽകിയിട്ടുണ്ട്. തൃക്കാക്കര എ.സിപിക്കാണ് പരാതി നല്‍കിയത്. പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകി.
കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ വിമർശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളിൽ വിഷം നിറക്കുന്ന നടേശനെതിരെ നമ്മൾ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റൽ തുടർന്നാൽ യൂത്ത് കോൺഗ്രസ് വേണ്ട രീതിയിൽ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16

