Quantcast
MediaOne Logo

ആനന്ദ് കൊച്ചുകുടി

Published: 23 Nov 2022 7:24 AM GMT

തരൂരിന് തടയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുമോ?

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തരൂരിന്റെ മത്സരത്തെ ഉമ്മന്‍ ചാണ്ടി വിഭാഗം പിന്തുണച്ചതോടെ കേരളത്തിലെ വിഭാഗീയ ബലാബലം ഇളകിമറിയുകയാണ്. പാര്‍ട്ടി സംഘടനയില്‍ ഇപ്പോഴും വലിയ ശക്തിയുള്ള ചാണ്ടി വിഭാഗവുമായി സഖ്യമുണ്ടാക്കി തരൂരിന് കൂടുതല്‍ കരുത്ത് ആര്‍ജിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. വിവാദങ്ങള്‍ക്ക് ശേഷം ശശി തരൂര്‍ കൂടുതല്‍ ശക്തനായി മാറുകയാണ്. ദേശീയതലത്തില്‍ തന്നെ വെട്ടിമാറ്റിയാല്‍ കേരള രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കും എന്ന വ്യക്തമായ സൂചനയാണ് തരൂര്‍ നല്‍കുന്നത്.

തരൂരിന് തടയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുമോ?
X

എപ്പോഴാണ് ഒരു 'സവര്‍ണ ഹിന്ദു' അവസാനമായി കേരള മുഖ്യമന്ത്രിപദം വഹിച്ചത്? നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണ് ഒരു സ്വകാര്യചടങ്ങില്‍ ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. ഇ.കെ നായനാര്‍ എന്നാണ് ഉത്തരം. 2021 ല്‍ നടന്ന, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, രമേശ് ചെന്നിത്തലയിലൂടെ ഒരു നായര്‍ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ സമദൂരം വിട്ട് എന്‍.എസ്.എസ് കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചെങ്കിലും എന്‍.എസ്.എസിനോട് വേണ്ടത്ര അനുഭാവം കാണിക്കാത്തതിന്റെ പേരില്‍ സതീശനെതിരെ സുകുമാരന്‍ നായര്‍ നിലപാടെടുത്തത് കഴിഞ്ഞയാഴ്ചയാണ്.

ഖാര്‍ഗെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപീകരിച്ച താല്‍കാലിക സ്റ്റിയറിംഗ് കമ്മിറ്റിയില്‍ (കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിക്ക് പകരം) ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകളാണ് അതിന് കാരണമായി അപ്പൊള്‍ പറയപ്പെട്ടത്. അതേസമയം, പുനഃസംഘടിപ്പിച്ച പ്രവര്‍ത്തകസമിതിയില്‍ തരൂര്‍ ഉള്‍പ്പെട്ടേക്കില്ലെന്ന പല സൂചനകളും അടുത്തിടെ നേതൃത്വം പുറത്ത് വിട്ടിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ എന്‍.എസ്.എസ് ശശി തരൂരിനോട് അനുഭാവം പുലര്‍ത്തിയിരുന്നില്ല എന്നു മാത്രമല്ല, 2009 ല്‍ വി.എസ് ശിവകുമാറിന് പകരം തിരുവനന്തപുരം സീറ്റ് തരൂരിന് നല്‍കിയപ്പോള്‍ എന്‍.എസ്.എസ്സിന് അത് ഒട്ടും ദഹിച്ചിരുന്നില്ല. തരൂരിനെ 'ഡല്‍ഹി നായര്‍' എന്നാണ് അന്ന് സുകുമാരന്‍ നായര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, 2013 ഓടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് എന്‍.എസ്.എസ് തരൂരിനെ ഉള്‍കൊള്ളാന്‍ തയ്യാറായി. ജനുവരി രണ്ടിന് നടന്നുവരുന്ന എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷികത്തിന് തങ്ങളുടെ ആസ്ഥാനത്ത് മന്നം ജയന്തി ചടങ്ങില്‍ വിശിഷ്ടാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത് ഈ മാറ്റത്തിന് ഉദാഹരണമാണ്.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന നാല് ദിവസത്തെ സന്ദര്‍ശനവുമായി തരൂര്‍ മലബാറിലുണ്ട് ഇപ്പോള്‍. സാമുദായിക നേതാക്കള്‍, സാമൂഹിക-സാംസ്‌കാരക രംഗത്തെ പ്രമുഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പുറമെ നിരവധി പരിപാടികളാണ് തരൂരിനായി ഒരുക്കിയിരിക്കുന്നത്.


ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും 40 താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും തഴഞ്ഞ തരൂര്‍, കേരള പര്യടനത്തിന് തുടക്കമിട്ടത് ദേശീയ നേതൃത്വത്തിന് നല്‍കുന്ന കൃത്യമായ ഒരു സൂചനയാണ്. കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ധീരമായ പോരാട്ടം നടത്തിയ ശശി തരൂരിന് ദേശീയ തലത്തില്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഖാര്‍ഗെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപീകരിച്ച താല്‍കാലിക സ്റ്റിയറിംഗ് കമ്മിറ്റിയില്‍ (കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിക്ക് പകരം) ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകളാണ് അതിന് കാരണമായി അപ്പൊള്‍ പറയപ്പെട്ടത്. അതേസമയം, പുനഃസംഘടിപ്പിച്ച പ്രവര്‍ത്തകസമിതിയില്‍ തരൂര്‍ ഉള്‍പ്പെട്ടേക്കില്ലെന്ന പല സൂചനകളും അടുത്തിടെ നേതൃത്വം പുറത്ത് വിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ (സി.ഡബ്ല്യു.സി) അംഗത്വം ഇപ്പോഴും അനിശ്ചിതത്വത്തിലായതിനാല്‍ ജാതി, വര്‍ഗ, ലിംഗ വേര്‍തിരിവുകള്‍ക്കതീതമായി ഗണ്യമായ പിന്തുണയുള്ള കേരളത്തില്‍ തരൂര്‍ കണ്ണുവെച്ചിരിക്കുകയാണ്. ഒടുവില്‍ എന്‍.എസ്.എസിന് തരൂര്‍ അനഭിമതനായതുപോലെ, ഐക്യജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) സര്‍വകാല സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനും (ഐ.യു.എം.എല്‍) തരൂര്‍ ഒരേ സമയം സ്വീകാര്യനാകുന്നു. കാരണം, നേതൃത്വനിരയില്‍ തരൂരിന്റെ സാന്നിദ്ധ്യം 2026-ല്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് അവര്‍ തിരിച്ചറിയുന്നു. ഒരേ സമയം എന്‍.എസ്.എസിന്റെയും ലീഗിന്റേയും നല്ല പുസ്തകങ്ങളില്‍ ശശി തരൂരിന് ഇടം കണ്ടെത്താന്‍ കഴിഞ്ഞത് 'ലീഡര്‍' കരുണാകരന്റേത് പോലുള്ള നേട്ടമാണ്. അത് അവഗണിക്കാന്‍ അത്ര എളുപ്പമല്ല.


തരൂരിന് ഒരു തരത്തിലുള്ള മാറാപ്പുകളും ഇല്ല എന്നത് അദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ തുറപ്പുചീട്ടാക്കുന്നു. തങ്ങളുടെ മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ തള്ളിപ്പറയാന്‍ കഴിയാത്തവണ്ണം സ്വീകാര്യത സി.പി.ഐ(എം) പോലും തരൂരിന് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡണ്ട് കെ.സുധാകരന്‍ അടുത്തിടെ ആര്‍.എസ്.എസ്, ജവഹര്‍ലാല്‍ നെഹ്റു എന്നീ പ്രസ്താവനകളുമായി വിവാദത്തിലായ പശ്ചാത്തലത്തില്‍ തരൂരിനെ സ്വാഗതം ചെയ്യുന്ന ലീഗ് നീക്കം പ്രാധാന്യമര്‍ഹിക്കുന്നതാണ്. സംഘടനാ ശക്തിയില്‍ ഭരണകക്ഷിയായ സി.പി.എമ്മിനേക്കാള്‍ ബഹുദൂരം പിന്നിലായതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രശ്നം.

കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ ശശി തരൂരിന്റെ 'സംഘ്പരിവാറും മതേതരത്വത്തോടുള്ള വെല്ലുവിളികളും' എന്ന പ്രഭാഷണത്തിന് മുമ്പ് വേദിയിലിരുന്ന് എം.കെ രാഘവന്‍ എം.പി (തരൂരിന്റെ മലബാര്‍ പര്യടനം ചാര്‍ട്ടര്‍ ചെയ്തത് എം.കെ രാഘവനാണ്) പ്രഖ്യാപിച്ചത്, ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍, അതിലുപരി കേരളത്തിന്റെ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് നടത്താന്‍, തരൂരിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്നാണ്.


സി.പി.ഐ(എം) നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് (എല്‍.ഡി.എഫ്) തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിന്റെ നിരവധി അഭ്യുദയകാംക്ഷികളും ഈ അഭിപ്രായം പങ്കിടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്‍തൂക്കമുണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് 2009 ലെ മണ്ഡല-പുനര്‍നിര്‍ണയത്തിന് ശേഷം സ്ഥിതി വളരെ വ്യത്യസ്തമാണ്.

പ്രബലമായ സീറോ മലബാര്‍ സഭയുടെ പിന്തുണയുള്ള കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെ, യു.ഡി.എഫ് ചെലവില്‍ പുതിയ സഖ്യകക്ഷികളെ മുന്നണിയിലെത്തിക്കാനും എല്‍.ഡി.എഫിന് കഴിഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രമായ പാലായില്‍ കെ.എം ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്താന്‍ എത്തുന്ന ശശി തരൂര്‍ പ്രമുഖ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തും എന്നതും ഉറപ്പാണ്.

പരമ്പരാഗത വോട്ടര്‍മാരുടെ ഗണ്യമായ ഒരു ഭാഗം തിരിച്ചു പിടിക്കുന്നതിനൊപ്പം, കേരളത്തില്‍ കോണ്‍ഗ്രസ്സിന് വീണ്ടും അധികാരം നേടാന്‍, ഇരുമുന്നണികളോടും വിരക്തിയുള്ള, ഭാരതീയ ജനതാ പാര്‍ട്ടിയെ ഒരു സാധ്യതയായി കാണാതിരിക്കുകയും ചെയ്യുന്ന, 'അരാഷ്ട്രീയ' യുവജനങ്ങളിലെ വലിയൊരു വിഭാഗത്തെയും കോണ്‍ഗ്രസിന് ആകര്‍ഷിക്കേണ്ടതുണ്ട്. കോര്‍പറേറ്റ് പിന്തുണയുള്ള ട്വന്റി-ട്വന്റി പാര്‍ട്ടിയെയും ആം ആദ്മി പാര്‍ട്ടിയുമായുള്ള അവരുടെ സഖ്യത്തെയും പിന്തുണച്ച വോട്ടര്‍മാരാണിവര്‍. ഈ വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വം തരൂരിലുണ്ട്. തരൂരിന് ഒരു തരത്തിലുള്ള മാറാപ്പുകളും ഇല്ല എന്നത് അദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ തുറപ്പുചീട്ടാക്കുന്നു. തങ്ങളുടെ മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ തള്ളിപ്പറയാന്‍ കഴിയാത്തവണ്ണം സ്വീകാര്യത സി.പി.ഐ(എം) പോലും തരൂരിന് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിക്കസേര മോഹികള്‍ ഒരുപാട് ഉണ്ട്. ആ ലിസ്റ്റില്‍ വി.ഡി സതീശനും കെ. സുധാകരനും പുറമെ കെ.സി വേണുഗോപാലും കെ. മുരളീധരനും കഴിഞ്ഞ തവണ കൈവിട്ടുപോയ കസേരക്ക് വേണ്ടി ചെന്നിത്തലയും ഉണ്ട്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തരൂരിന്റെ മത്സരത്തെ ഉമ്മന്‍ ചാണ്ടി വിഭാഗം പിന്തുണച്ചതോടെ കേരളത്തിലെ വിഭാഗീയ ബലാബലം അടുത്തിടെയായി ഇളകിമറിയുകയാണ്. പാര്‍ട്ടി സംഘടനയില്‍ ഇപ്പോഴും വലിയ ശക്തിയുള്ള ചാണ്ടി വിഭാഗവുമായി സഖ്യമുണ്ടാക്കി തരൂരിന് കൂടുതല്‍ കരുത്ത് ആര്‍ജിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം.

എന്നാല്‍, കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ത്തന്നെ ശശി തരൂരിന് പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നു. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് അവസാനനിമിഷം പിന്മാറി. എന്നിരുന്നാലും അത് നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. തന്റെ നിര്‍ദേശപ്രകാരമാണ് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതെന്നു കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അവകാശപ്പെട്ടു. കെ. സുധാകരനും വി.ഡി സതീശനും തരൂരിന് ഉപരോധം ഏര്‍പ്പെടുത്തിയതിലെ തങ്ങളുടെ പങ്ക് നിഷേധിച്ചെങ്കിലും, കണ്ണൂരിലും മലപ്പുറത്തും സമാനമായ പരിപാടികള്‍ കൂടി ഇപ്പോള്‍ കോണ്‍ഗ്രസ് അനുബന്ധ സംഘടനകള്‍ ആയിരിക്കും സംഘടിപ്പിക്കുന്നതെന്ന് പുറത്തുവന്നിരിക്കുന്നു. ഇതോടെ ഈ നിര്‍ദേശങ്ങള്‍ക്ക് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (അഥവാ, കെ.സി വേണുഗോപാലിന്റെ) അംഗീകാരമുണ്ടെന്ന് വ്യക്തമായി. എന്നിരുന്നാലും, വിവാദങ്ങള്‍ക്ക് ശേഷം ശശി തരൂര്‍ കൂടുതല്‍ ശക്തനാവുകയാണ് ചെയ്തത്.


തരൂര്‍ ഇപ്പോള്‍ നടത്തുന്നത് പ്രാരംഭനീക്കങ്ങളാണെങ്കിലും, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ ഈ അവസ്ഥയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടി ഒരു കൈ നോക്കാനുള്ള മോഹങ്ങള്‍ അദ്ദേഹത്തിനുണ്ട്. അടുത്തിടെ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇത് സംബന്ധിച്ച് വേണ്ടത്ര സൂചനകള്‍ നല്‍കിയിരുന്നു. ദേശീയതലത്തില്‍ തന്നെ വെട്ടിമാറ്റിയാല്‍ കേരള രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കും എന്ന വ്യക്തമായ സൂചനയാണ് തരൂര്‍ നല്‍കുന്നത്.



TAGS :