ഗോവയില്‍ അര്‍ധരാത്രി നാടകീയ നീക്കങ്ങള്‍; എം.ജി.പിയുടെ രണ്ട് എം.എൽ.എമാര്‍ ബി.ജെ.പിയിൽ ചേർന്നു
കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, എം.ജി.പിയിലെ രണ്ട് എം.എൽ.എമാരുടെ ചുവടുമാറ്റത്തോടെ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇപ്പോള്‍ തുല്യ അംഗങ്ങളായി.
അര്‍ധരാത്രിയില്‍ നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷിയായി ഗോവ. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിൽ(എം.ജി.പി) നിന്നുള്ള രണ്ട് എം.എല്‍.എമാര്‍ പുലര്‍ച്ചയോടെ ബി.ജെ.പിയിലേക്ക് ചുവടുമാറി. ഇതോടെ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇപ്പോള്‍ തുല്യ അംഗങ്ങളായി. എം.ജി.പി എം.എൽ.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചരടുവലികള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംഗബലം കൂട്ടുന്നതിനായി ബി.ജെ.പിയുടെ നാടകീയ നീക്കങ്ങള്‍. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ എം.എൽ.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ഗോവ നിയസഭാ സ്പീക്കർ മൈക്കൽ ലാബോയെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നല്‍കുകയായിരുന്നു.
എന്നാൽ എം.ജി.പിയുടെ മൂന്നാമത്തെ എം.എല്‍.എയായ സുദിന്‍ ധവലികര്‍ കത്തില്‍ ഒപ്പിട്ടില്ല. എം.ജി.പിക്ക് മൂന്ന് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ചട്ടപ്രകാരം ഒരു നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ബാക്കിയുള്ള എം.എൽ.എമാര്‍ സ്വാഭാവികമായും ലയനത്തിന്റെ ഭാഗമാകും. പ്രമോദ് സാവന്ത് നേതൃത്വം നല്‍കുന്ന ഗോവ സര്‍ക്കാരില്‍ സുദിന്‍ ധവലികര്‍ ഉപമുഖ്യമന്ത്രിയും മനോഹര്‍ അജ്‌ഗോന്‍കര്‍ ടൂറിസം മന്ത്രിയുമാണ്.
സുദിന്‍ ധവലികര്‍ എം.എല്‍.എ ഒഴികെ മറ്റു രണ്ടു പേരും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ, 40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം 14 ആയി. ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയായി, ബി.ജെ.പിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളായി.
Adjust Story Font
16