ഉത്തര്‍പ്രദേശിലെ 17 ഒ.ബി.സി വിഭാഗങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പെടുത്താനുള്ള നീക്കത്തില്‍ കേന്ദ്ര സർക്കാരിന് അതൃപ്തി
നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് യോഗി സർക്കാര്‍ നടപടി.
ഉത്തര്‍പ്രദേശിലെ 17 ഒ.ബി.സി വിഭാഗങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പെടുത്താനുള്ള നീക്കത്തില്‍ കേന്ദ്ര സർക്കാരിന് അതൃപ്തി. യു പി സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നാണ് കേന്ദ്ര നിലപാട്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യോഗി സർക്കാര്‍ നടപടി.
കശ്യപ്, രാജ് ഭർ, ദിവാർ തുടങ്ങിയ 17 ഒ.ബി.സി വിഭാഗങ്ങൾക്ക് പട്ടിക ജാതി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ജൂൺ 24ന് യോഗി സർക്കാർ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയത്. തുടർന്നാണ് നീക്കം ദളിത് വിരുദ്ധമാണെന്ന ആരോപണവുമായി ബി.എസ്.പി എത്തിയത്.
ബി.എസ്.പി എം.പി സതീഷ് മിശ്ര രാജ്യസഭയിലും വിഷയം ഉന്നയിച്ചു. നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ഇതുസംബന്ധിച്ച് നടപടി കൈക്കൊള്ളാൻ ഉള്ള അധികാരമുള്ളത് പാർലമെന്റിനാണെന്നും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവർ ചന്ദ് ഗഹ്ലോട്ട മറുപടി നൽകി. തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാരിന് മുന്നോട്ടുപോകണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കണം. അതിനുള്ള അപേക്ഷ കേന്ദ്രത്തിന് സമർപ്പിക്കണം. തുടർന്ന് കേന്ദ്രസർക്കാർ വിഷയം പരിഗണിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും.
നിലവിൽ സംസ്ഥാന സർക്കാരിൻറെ ഉത്തരവ് പ്രകാരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയാണെങ്കിൽ അത് ഭരണഘടനാലംഘനം ആകുമെന്നും ഗഹ്ലോട്ട് കൂട്ടിച്ചേർത്തു. നടപടി ക്രമം പാലിക്കണമെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും നിർദ്ദേശിച്ചു.
Adjust Story Font
16