കശ്മീര്‍ ഒറ്റപ്പെട്ടിട്ട് ഇന്നേക്ക് 200 ദിനങ്ങള്‍
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് 200 ദിവസം പിന്നിട്ടു. ജനപ്രതിനിധികളടക്കം നിരവധി ആളുകൾ ഇപ്പോഴും വീട്ട് തടങ്കലിൽ തുടരുകയാണ്. കാശ്മീരിനെ സാധാരണ നിലയിലേക്കു മടക്കി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് ശേഷം താഴ്‍വരയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് പോയിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. സൈന്യത്തെ പേടിച്ച് പലരും പുറത്തിറങ്ങുന്നില്ല. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളയടക്കം പ്രതിപക്ഷ നേതാക്കളെ ഉള്‍പ്പടെ തടവിലാക്കി. ഇതില്‍ പലരുടെയും തടങ്കല്‍ നീട്ടിയിരിക്കുകയാണ്.
അതിനിടെ, കച്ചവടങ്ങളും വ്യവസായങ്ങളും തകർന്നു. ഇന്‍റര്‍നെറ്റ് സേവനങ്ങളും പൂര്‍ണ്ണമായി പുനസ്ഥാപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും നിലവില്‍ നിയന്ത്രണങ്ങളുണ്ട്. 3ജി, 4ജി സേവനങ്ങളും ഇതുവരെ ലഭ്യമല്ല. അടുത്ത മാസം അഞ്ചുമുതല്‍ 20 വരെ എട്ട് ഘട്ടങ്ങളായി നടത്താനിരുന്ന ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
കശ്മീർ ജനത ആശയറ്റവരാണെന്ന് ജന്തർ മന്ദറിൽ ഒത്തു കൂടിയ വിവിധ സംഘടന പ്രവർത്തകർ പറഞ്ഞു. കശ്മീരിലെ ജനങ്ങളെ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അവരെ ജീവിക്കാൻ അനുവദിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാല്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും തടയിടാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
Adjust Story Font
16