നിതീഷ് കുമാറിനെ ഒഴിവാക്കി ബിജെപി പോസ്റ്ററുകള്‍; നിറഞ്ഞുനില്ക്കുന്നത് മോദി
പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളിലും നിറഞ്ഞുനില്ക്കുന്നത് മോദിയും ബിജെപിയുടെ വാഗ്ദാനങ്ങളുമാണ്.
ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിതീഷ് കുമാര്‍ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പറ്റ്നയിലെ റാലിക്ക് മുന്നോടിയായുള്ള പോസ്റ്ററുകളിലൊന്നും നിതീഷ് കുമാറിന് ഇടമില്ല. പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളിലും നിറഞ്ഞുനില്ക്കുന്നത് മോദിയും ബിജെപിയുടെ വാഗ്ദാനങ്ങളുമാണ്.
റാലികളില്‍ ക്ഷോഭിക്കുന്ന നിതീഷ് കുമാറിനെയാണ് കാണാന്‍ കഴിയുന്നത്. ആദ്യഘട്ടത്തില്‍ നിതീഷ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വെകള്‍. എന്നാല്‍ ഇപ്പോള്‍ നിതീഷിന്റെ നില പരുങ്ങലിലാണ്. ആര്‍ജെഡിയുടെ തേജസ്വി യാദവിനെ മാത്രമല്ല സര്‍ക്കാരിന്റെ ഭാഗമായിരുന്ന എല്‍ജെപിയുടെ ചിരാഗ് പാസ്വാനെയും നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിതീഷിനുള്ളത്.
നിതീഷിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ജെപി, തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത് നിതീഷ് ക്യാമ്പില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ജെഡിയുവിന് എതിരെയാണ് എല്‍ജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ജെഡിയു കാലുവാരല്‍ ഭീഷണി മണക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി- എൽ.ജെ.പി സർക്കാർ നിലവിൽ വരുമെന്നും നിതീഷിന്റെ സ്ഥാനം ജയിലിലായിരിക്കുമെന്നുമാണ് ചിരാഗ് പാസ്വാന് പറഞ്ഞത്. മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപിയുടെ പ്രചരണം മുഴുവന്‍. നാളെ പറ്റ്ന, ദര്‍ഭംഗ, മുസഫര്‍പുര്‍ എന്നിവിടങ്ങളില്‍ മോദി റാലിയില്‍ പങ്കെടുക്കുന്നുണ്ട്. നിതീഷ് കുമാറും വേദി പങ്കിടുന്നുണ്ടെങ്കിലും പോസ്റ്ററുകളില്‍ നിതീഷ് കുമാര്‍ ഇല്ല. അതേസമയം ജെഡിയു പോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദിയുമുണ്ട്.
Adjust Story Font
16