കൊച്ചിയിൽ ഹരിതകർമ്മസേനയുടെ പേരിൽ മാലിന്യം കടത്ത്: വെട്ടിലായി ലോറി ഡ്രൈവർമാർ
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കൊച്ചി കോർപറേഷൻ

കൊച്ചി: കോർപറേഷനിൽ നിന്ന് മാലിന്യം സംസ്കരിക്കാനെന്ന പേരിൽ ഏജന്റുമാർ വഴി കോയമ്പത്തൂരിലേക്ക് മാലിന്യം കടത്തുന്നതായി പരാതി.ഹരിതകർമ്മസേനയുടെ പേരിൽ കബളിപ്പിച്ചാണ് കോയമ്പത്തൂരിലേക്ക് മാലിന്യം കടത്തുന്നതെന്ന് എറണാകുളം ജില്ല ലോറി ഓണേഴ്സ് അസ്സോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ലോഡ് അതിർത്തി കടന്നതും ഏജൻറുമാർ കൈവിട്ടതോടെ അറസ്റ്റിലായ രണ്ട് ലോറി ഡ്രൈവർമാർ അറുപത് ദിവസമായി ജയിലിലാണ്.
കഴിഞ്ഞ മെയ് 14 നാണ് മട്ടാഞ്ചേരിയിൽ നിന്ന് ലോഡുമായി ലോറി ഡ്രൈവർമാർ കോയമ്പത്തൂരിലെ ഡംപിങ് യാർഡിലേക്കുളള ഓട്ടം പോയത്. അവിടെ എത്തിയപ്പോൾ കുറച്ച് ലോഡുകൾ ഏജന്റുമാർ വണ്ടിക്കകത്ത് നിന്ന് മാറ്റി. ബാക്കി ലോഡുകൾ അവശേഷിച്ചു. ഇതിനിടെ നഗരസഭാ പരിശോധന നടത്തി ലോറി പിടിച്ചെടുത്തു. ഡ്രൈവർമാർക്കെതിരെ മാലിന്യം കടത്തിയതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. കേസെടുത്തതിന് പിന്നാലെയാണ് ലോഡ് ഇറക്കാൻ നൽകിയ മേൽവിലാസവും വ്യാജമെന്ന് ഇവർക്ക് മനസിലായത്.
ഡ്രൈവർമാരായ തൊടുപുഴ സ്വദേശി ബ്ലസ്സനും,കട്ടപ്പന സ്വദേശി അനൂപും 60 ദിവസമായി ജയിലിലാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകിയെങ്കിലും ഇടപെടൽ വൈകുന്നുവെന്നാണ് പരാതി. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കൊച്ചി കോർപറേഷൻ അധികൃതരുടെ മറുപടി. ഏജന്റുമാർക്കെതിരെ നാട്ടിലെ പൊലീസും കേസെടുക്കാൻ തയ്യാറാകാത്ത അവസ്ഥയിൽ തട്ടിപ്പിന്റെ വഴി എന്തെന്ന് അറിയാതെ പ്രതിസന്ധിയിലാണ് ലോറി ഉടമകളും തൊഴിലാളികളും.
അതേസമയം കോഴിക്കോട് മുക്കം നഗരസഭാ ഡിവിഷൻ 31ൽ തോടുകളിലും ഓവുചാലുകളിലും പത ഒഴുകുന്നതായി പരാതി ഉയർന്നു. സമീപത്തെ പെയിന്റ് ഗോഡൗണിൽ നിന്നുള്ള മാലിന്യം പുറത്തേക്കൊഴുക്കിയതാകാമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Adjust Story Font
16

