Quantcast

കേരളത്തിന്‍റെ ആലയില്‍ ചുട്ടുപഴുത്ത് റോബിന്‍ ഉത്തപ്പ; ചൂടറിഞ്ഞ് ബൗളര്‍മാര്‍

പന്ത് ബൌണ്ടറി കടന്നപ്പോള്‍ ഡഗ് ഔട്ടില്‍ നിന്ന് ഓടിയെത്തി ഉത്തപ്പയെ കെട്ടിപ്പിടിച്ച് കൊണ്ട് തുള്ളിച്ചാടിയ യുവരാജ് സിങിന്‍റെ മുഖത്തുണ്ടായിരുന്നു അന്നത്തെ ഉത്തപ്പയുടെ ഇന്നിങ്സ് എന്തായിരുന്നു എന്ന്.....!

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-10-11 05:40:53.0

Published:

28 Feb 2021 2:20 PM GMT

കേരളത്തിന്‍റെ ആലയില്‍ ചുട്ടുപഴുത്ത് റോബിന്‍ ഉത്തപ്പ; ചൂടറിഞ്ഞ് ബൗളര്‍മാര്‍
X

അഞ്ച് വര്‍ഷമായി അയാള്‍ ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ട്. ഒരു കാലത്ത് അവസാന ഓവറുകളില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയിരുന്ന, ടൈറ്റ് മാച്ചുകളില്‍ നഖം കടിച്ച് കളി കണ്ടിരുന്ന കാണികളെ ആവേശത്തിന്‍റെ കൊടുമുടി കയറ്റിയിരുന്ന, ക്രീസില്‍ നിന്ന് പിച്ചിന്‍റെ നടുവിലേക്ക് നടന്നുവന്ന് സിക്സറുകള്‍ പായിച്ചിരുന്ന ആ കര്‍ണാടകക്കാരന്‍.... ആരും മറന്ന് കാണാനിടയില്ലാത്ത ആ കളിക്കാരന്‍ വീണ്ടും ക്രിക്കറ്റ് ലോകത്തെ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്, റോബിന്‍ ഉത്തപ്പ..

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ജേഴ്സിയില്‍ തകര്‍പ്പനടിയുമായി ഉത്തപ്പ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യമായാണ് ഉത്തപ്പ കേരളത്തിനായി പാഡണിഞ്ഞത്. സൌരാഷ്ട്ര താരമായിരുന്ന ഉത്തപ്പയെ കഴിഞ്ഞ വര്‍ഷമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീമിലെത്തിച്ചത്. അസോസിയേഷന്‍ താരത്തിലര്‍പ്പിച്ച വിശ്വാസത്തെ കളിക്കളത്തില്‍ സിക്സര്‍ പായിച്ചുകൊണ്ടാണ് ഉത്തപ്പ കാത്തത്. എലൈറ്റ് ഗ്രൂപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയുമടക്കം വെടിക്കെട്ടിന് തിരികൊളുത്തുന്നത് പോലെയായിരുന്നു ഉത്തപ്പയുടെ പ്രകടനം.

കര്‍ണാടകക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ കളികളിലും റോബിന്‍റെ ബാറ്റിന്‍റെ ചൂട് എതിര്‍ ടീം നന്നായി അറിഞ്ഞു. ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തില്‍ 55 ബോളില്‍ 85 റണ്‍സ്, ഒഡീഷക്കെതിരെ 85 ബോളില്‍ 107 റണ്‍സ്, റെയില്‍വേസിനെതിരായി 104 ബോളില്‍ 100 റണ്‍സ്, ബിഹാറിനെതിരെ 32 ബോളില്‍ 87 റണ്‍സ് എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോര്‍.

അവസാന മത്സരത്തില്‍ ബിഹാറിനെതിരെ പത്ത് സിക്സറുകളാണ് ഉത്തപ്പയുടെ ബാറ്റില്‍ നിന്ന് പിറന്നത്. മികച്ച റണ്‍റേറ്റോടെ കേരളത്തിന് വിജയം ആവശ്യമായിരുന്ന കളിയില്‍ 149 റണ്‍സ് വെറും 8.5 ഓവറില്‍ അടിച്ചുകൂട്ടിയാണ് കേരളം വിജയിച്ചത്. 32 ബോളില്‍ 87 റണ്‍സുമായി ഉത്തപ്പയാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്. ഈ മത്സരത്തില്‍ ഉത്തപ്പ നേടിയ പത്ത് സിക്സറുകളില്‍ അഞ്ചും ഒരോവറില്‍ ആയിരുന്നു. മത്സരം മികച്ച റണ്‍റേറ്റില്‍ ജയിച്ച കേരളം നോക്കൌട്ടില്‍ കടക്കുകയും ചെയ്തു.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായ് ഉത്തപ്പ വെടിക്കെട്ട് പ്രകടനം നടത്തുമ്പോള്‍ ആരാധകരുടെ ഓര്‍മകള്‍ പോകുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് പിറകിലേക്കായിരിക്കും. ഉത്തപ്പ ഇന്ത്യന്‍ ടീമില്‍ വരവറിയിച്ച കാലം. 2007ലെ ഇംഗ്ലണ്ടിനെതിരായ ആറാം ഏകദിനം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 286ന് ആറ് എന്ന നിലയില്‍ നില്‍ക്കുന്നു. അവസാന ഓവര്‍ ഇന്ത്യക്കായി എറിയാനെത്തിയത് ഓള്‍റൌണ്ടര്‍ യുവരാജ് സിങ്. ബാറ്റിങ് എന്‍ഡില്‍ നില്‍ക്കുന്നത് ഇംഗ്ലണ്ട് സ്പിന്നര്‍ ദിമിത്രി മസ്കരനാസ്. ആദ്യത്തെ പന്തില്‍ റണ്‍സ് നേടാന്‍ മസ്കരനാസിനായില്ല. പിന്നീട് എറിഞ്ഞ അഞ്ച് പന്തുകളും നിലം തൊടാതെ നേരെ ബൌണ്ടറിയിലേക്ക്. ഇംഗ്ലണ്ടിന്‍റെ വാലറ്റക്കാരനില്‍ നിന്ന് അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ ഇന്ത്യന്‍ ടീം ഞെട്ടിത്തരിച്ചു. 49 ഓവറില്‍ 286ല്‍ നിന്ന ഇംഗ്ലണ്ട് ടീം കളിയവസാനിപ്പിച്ചത് 316 എന്ന സ്കോറില്‍. അവസാന ഓവറില്‍ യുവരാജിനെ നിലംതൊടാതെ പറപ്പിച്ച മസ്കരനാസ് അടിച്ച് കൂട്ടിയതാകട്ടെ അഞ്ച് സിക്സറും.

316 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കം ഓപ്പണര്‍മാരായ സച്ചിനും ഗാംഗുലിയും നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആവശ്യമായ റണ്‍റേറ്റ് കൂടി വരികയും, കറന്‍റ് റണ്‍റേറ്റ് കുറഞ്ഞ് വരികയും ചെയ്യുന്നു, ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുന്നു. പരാജയം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അവസ്ഥയില്‍ ഏഴാമനായി റോബിന്‍ ഉത്തപ്പ ക്രീസിലെത്തുന്നു. ആദ്യം ധോണിയെയും പിന്നീട് വാലറ്റത്തേയും കൂട്ടുപിടിച്ച് ഉത്തപ്പ നടത്തിയ പ്രകടനം കളിയാരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. ഇനി ആരാധകര്‍ മറന്നാലും, ഉത്തപ്പ തന്നെ മറന്നാലും ആ കളി യുവരാജ് മറക്കാനിടയില്ല. അവസാന ഓവറില്‍ അഞ്ച് സിക്സര്‍ വഴങ്ങി, ടീം തോറ്റാല്‍ ഉത്തരവാദിത്തം മുഴുവന്‍ ഒറ്റക്ക് ചുമക്കേണ്ടി വരുമായിരുന്ന യുവരാജിന് ഉത്തപ്പ നല്‍കിയത് ജീവനും വായുവുമായിരുന്നു. തോല്‍വി ഉറപ്പിച്ച കളിയില്‍, കണ്ട് പരിചയിച്ച ശൈലികളെയും കോപ്പിബുക്ക് ഷോട്ടുകളെയുംഎല്ലാം അസ്ഥാനത്താക്കി ക്രീസിന്‍റെ പകുതിയോളം നടന്നിറങ്ങി വന്ന് ബൌണ്ടറി പായിക്കുന്ന റോബിന്‍ ഉത്തപ്പയെ ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

രണ്ട് പന്തും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെയാണ് ഉത്തപ്പ ടീമിനായ് വിജയ റണ്‍ നേടിയത്, അതും സ്റ്റുവര്‍ട്ട് ബ്രോഡിനെ ക്രീസ് വിട്ട് നടന്നിറങ്ങി ഓഫ് ഡ്രൈവിലൂടെ പായിച്ച ബൌണ്ടറിയിലൂടെ. പന്ത് ബൌണ്ടറി കടന്നപ്പോള്‍ ഡഗ് ഔട്ടില്‍ നിന്ന് ഓടിയെത്തി ഉത്തപ്പയെ കെട്ടിപ്പിടിച്ച് കൊണ്ട് തുള്ളിച്ചാടിയ യുവരാജ് സിങിന്‍റെ മുഖത്തുണ്ടായിരുന്നു അന്നത്തെ ഉത്തപ്പയുടെ ഇന്നിങ്സ് എന്തായിരുന്നു എന്ന്.....!

പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പല മത്സരങ്ങളില്‍ പുറത്തെടുത്തെങ്കിലും സ്ഥിരതയില്ലായ്മ പലപ്പോഴും ഉത്തപ്പക്ക് വിനയായി. 2015 വരെ ടീമില്‍ വന്നുപോയി നിന്ന ഉത്തപ്പക്ക് സിംബാവെ പര്യടനത്തോടെയാണ് ടീമിലെ സ്ഥാനം പൂര്‍ണമായും നഷ്ടമായത്. എങ്കിലും ഐ.പി.എല്ലില്‍ ഉത്തപ്പ സജീവമായിരുന്നു. 2012 മുതല്‍ 18 വരെ മികച്ച ഫോമിലായിരുന്നു ഉത്തപ്പയുടെ ബാറ്റിങ്. 130 സ്ട്രൈക് റേറ്റില്‍ 4600ഇലധികം റണ്‍സ് സ്കോര്‍ ചെയ്ത ഉത്തപ്പ ഒട്ടുമിക്ക ഐ.പി.എല്‍ ടീമുകളിലും കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് താരമായി വന്ന ഉത്തപ്പ പിന്നീട് ബാംഗ്ലൂരിലും പുണെ വാരിയേഴ്സിലും കളിച്ചു. തുടര്‍ന്ന് 2014 മുതല്‍ 19 വരെ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി പാഡണിഞ്ഞു. പിന്നീട് രാജസ്ഥാനിലെത്തിയ ഉത്തപ്പയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ കളത്തിലെത്തിച്ചു.

ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ ചെന്ന് വിറപ്പിച്ച അന്നത്തെ 22കാരന് ഇന്ന് വയസ്സ് 35. ഇനിയും ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ഉത്തപ്പ പ്രതീക്ഷിക്കുന്നതും ഒരു മടങ്ങിവരവാണ്. 2021 ടി20 ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ താരത്തിന്‍റെ പ്രകടനം സെലക്ടര്‍മാര്‍ അവഗണിക്കാനിടയില്ല. വരാനിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങളിലും ഇതേ മകവ് നിലനിര്‍ത്താനായാല്‍ ഉത്തപ്പ വീണ്ടും ഇന്ത്യന്‍ ജേഴ്സി അണിയുന്ന കാലം വിദൂരമല്ല.

മുമ്പ് ഒരിക്കല്‍ ഉത്തപ്പ പറഞ്ഞത് പോലെ.....

"ഇപ്പോഴും ഞാൻ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ഉള്ളില്‍ അതിനായി ഒരു തീ കത്തുന്നുണ്ട്. എനിക്ക് ഒരു ലോകകപ്പ് ബാക്കിയുണ്ടെന്ന് ഞാൻ ആത്മാര്‍ഥമായി വിശ്വസിക്കുന്നു, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും''

ये भी पà¥�ें- 'തനിക്ക് ഇനിയും ഒരു ലോകകപ്പ് കൂടി ബാക്കിയുണ്ട്'; പ്രതീക്ഷ പങ്ക് വെച്ച് റോബിന്‍ ഉത്തപ്പ

TAGS :

Next Story