Quantcast

‘ഇറാനുമായുള്ള ഏറ്റുമുട്ടല്‍ തിരിച്ചടിയുണ്ടാക്കും’

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഷിൻസോ ആബെ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    14 Jan 2020 12:00 AM IST

‘ഇറാനുമായുള്ള ഏറ്റുമുട്ടല്‍ തിരിച്ചടിയുണ്ടാക്കും’
X

ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് സൗദിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ മുന്നറിയിപ്പ്. സൗദി ഭരണാധികാരികളുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.

സമുദ്ര സുരക്ഷ മേഖലയിൽ ജപ്പാനും സൗദിയും യോജിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചു. രഹസ്യാന്വേഷണത്തിനും പട്രോളിങിനും ജപ്പാന്റെ പ്രത്യേക സംഘം പശ്ചിമേഷ്യയിലെത്തും.

ജപ്പാൻ പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഷിന്‍സോ അബെ സൗദിയിലെത്തിയത്. ഇറാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, പ്രാദേശിക സംഘർഷങ്ങളെക്കുറിച്ച് ഷിൻസോ ആബെ ചർച്ച ചെയ്തതായി ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മസാറ്റോ ഒതാക പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഷിൻസോ ആബെ ആവശ്യപ്പെട്ടു. മധ്യപൂർവ്വേഷ്യയിലെ സമുദ്ര സുരക്ഷ മേഖലയിൽ ജപ്പാനും സൗദിയും യോജിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചു. രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി ഒരു ഡിസ്ട്രോയറെ അയയ്ക്കാനുള്ള ടോക്കിയോയുടെ തീരുമാനത്തെക്കുറിച്ചും രണ്ട് പി -3 സി പട്രോളിംഗ് വിമാനങ്ങളേയും മിഡിൽ ഈസ്റ്റിലേക്ക് അയച്ചതായും വക്താവ് അറിയിച്ചു.

പശ്ചിമേഷ്യയിലെ യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിൽ ചേരില്ലെന്ന് ജപ്പാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായുള്ള സഖ്യത്തിനൊപ്പം ഇറാനുമായുള്ള ദീർഘകാല ബന്ധവും നിലനിർത്തുന്നതിനുള്ള ഇടപെടലാണ് ജപ്പാൻ നടത്തുന്നത്. കൂടിക്കാഴ്ചക്ക് ശേഷം അല്‍ ഉലയിലും മദാഇന്‍ സ്വാലിഹിലും എത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഏറെ നേരം ഇവിടെ ചിലവഴിച്ചാണ് മടങ്ങിയത്.

TAGS :

Next Story