വിദേശ ജോലിക്കാർക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലവി പുനഃപരിശോധിക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം
ത്രിദിന സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചയിലാണ് ആവശ്യം ഉയര്‍ന്നത്

സൗദിയിൽ വിദേശ ജോലിക്കാർക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലവി പുനഃപരിശോധിക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം അഭിപ്രായപ്പെട്ടു. ത്രിദിന സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചയിലാണ് ആവശ്യം ഉയര്‍ന്നത്. രാജ്യത്തെ ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തുമ്പോൾ വിദേശ ജോലിക്കാർക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ ലവി ഏതു തരത്തിലാണ് ഈ സ്ഥാപങ്ങളെ ബാധിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.
വിസ ഫീസും തൊഴിൽ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ (ബാലദിയ) ഏർപ്പെടുത്തിയ ഫീസും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ഫോറം അഭിപ്രായപ്പെട്ടു. 'സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം മനുഷ്യനായിരിക്കണം' എന്നതാണ് ജനുവരി 21 മുതൽ 23 വരെ നടക്കുന്ന റിയാദ് സാമ്പത്തിക ഫോറത്തിന്റെ തലക്കെട്ട്.
ധനകാര്യ സഹമന്ത്രി അബ്‌ദുൽ അസീസ് അൽ റഷീദിന്റെ അധ്യക്ഷതയിൽ രണ്ടാം ദിവസം നടന്ന "സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിലുണ്ടാക്കിയ സ്വാധീനം" എന്ന തലക്കെട്ടിലുള്ള ചർച്ചയിലാണ് ചെറുകിട സ്ഥാപനങ്ങളെ ബാധിച്ച വിവിധ ഫീസുകൾ കടന്നുവന്നത്. ഡോ. മുഹമ്മദ് ആൽ അബ്ബാസാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്. ജി.സി.സി സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് അൽ ഉംറാൻ, അബ്ദുൽ മുഹ്‌സിൻ അൽ ഫാരിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Adjust Story Font
16

