സൗദിയില്‍ ബിനാമി ബിസിനസുകള്‍ വര്‍ധിക്കുന്നു
സൗദിയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ രണ്ടായിരത്തോളം ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തി. നിയമ നടപടികൾക്ക് ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സൗദിയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ രണ്ടായിരത്തോളം ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തി. നിയമ നടപടികൾക്ക് ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ വര്‍ഷത്തെ കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്. 835 കേസുകളാണ് കഴിഞ്ഞ വര്‍ഷം ബിനാമി ബിസിനസ് കേസുകളായി മന്ത്രാലയം കണ്ടെത്തിയത്. 2018നെ അപേക്ഷിച്ച് 53 ശതമാനം വർധനവ്.
കോൺട്രാക്ടിംഗ്, ചില്ലറ വ്യാപാര മേഖലകളിലാണ് ഏറ്റവും കൂടുതൽ ബിനാമി സ്ഥാപനങ്ങൾ. ഇവക്കെതിരെ നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാജ ഓഫറുകള്‍ പ്രഖ്യാപിച്ചതുള്‍പ്പെടെ വാണിജ്യ വഞ്ചനകളുമായി ബന്ധപ്പെട്ട 1,300ലേറെ കേസുകളിലും കഴിഞ്ഞ വര്‍ഷം നടപടിയെടുത്തു. പ്രാദേശിക വിപണിയിൽ വ്യാജ ഉൽപന്നങ്ങൾ തടയുന്നതിൽ ഉപയോക്താക്കൾക്ക് വലിയ പങ്കുണ്ട്. ഇത്തരം ഉൽപന്നങ്ങളെയും ഇവ വിൽക്കുന്ന സ്ഥാപനങ്ങളെയും കുറിച്ച് ഉപയോക്താക്കൾ അറിയിക്കണമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുവദിക്കുന്നു. ബിനാമി പ്രവണത തടയാന്‍ കഴിഞ്ഞ വർഷം ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ചില്ലറ വ്യാപാര മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന സ്വദേശി യുവതീ യുവാക്കൾക്ക് പരിശീലനം നൽകുന്ന പദ്ധതിയും വാണിജ്യ, നിക്ഷേപ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

