ബഹ്റൈനിൽ പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേർ സംഘം ചേരുന്നതിന് കർശനമായ വിലക്കേർപ്പെടുത്തി

ബഹ്റൈനിൽ പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേർ സംഘം ചേരുന്നതിന് ഭരണകൂടം കർശനമായ വിലക്കേർപ്പെടുത്തി. നിയമ ലംഘകര്‍ക്ക് മൂന്നു മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്നും 5,000 ദിനാർ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പാതയോരങ്ങളിലോ, തെരുവുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ അഞ്ചു പേരിലധികം ഒരുമിച്ചു കൂടരുതെന്ന നിയമം കർശനമായാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. നിയമ ലംഘകരെ കണ്ടെത്താൻ പൊലീസ് പെട്രോളിംഗ് രാജ്യമെങ്ങും വ്യാപിപ്പിച്ചു കഴിഞ്ഞു. ഈ നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണവും മുന്നറിയിപ്പുമായാണ് പൊലീസ് ജനങ്ങളെ സമീപിക്കുന്നത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ പ്രവാസികൾക്കായി വിവിധ ഭാഷകളിലുള്ള ലഘുലേഖകളും പൊലീസ് നൽകുന്നു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനുള്ള നിർദേശം കൂടി നടപ്പിലായതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാകുകയാണ്. രോഗ ബാധയുടെ വ്യാപനം തടയാൻ പൊതുജനത്തോടെ പരമാവധി വീടിനുള്ളിൽ കഴിയാനാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന നിർദേശം. ജോലിക്കോ മരുന്ന് വാങ്ങാനോ ആശുപത്രിയിൽ പോകാനോ അവശ്യ വസ്തുക്കൾ വാങ്ങാനോ മാത്രമാണ് വീടിന് പുറത്തിറങ്ങാൻ അനുവാദമുള്ളത്. സാമൂഹിക അകലം കുറച്ചും ജനസമ്പർക്കത്തിൻ്റെ വഴികൾ പരമാവധി ചുരുക്കിയും രോഗ ബാധയുടെ വ്യാപനം തടയാനുള്ള ശക്തമായ നടപടികളാണ് രാജ്യത്ത് ഇനിയുള്ള നാളുകളിലുണ്ടാകുക.
Adjust Story Font
16

