ഹജ്ജ് കർമ്മം നടക്കുന്ന കേന്ദ്രങ്ങളിലേക്ക് അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച നിരവധിപേരെ പിടികൂടി
കോവിഡിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്

ഹജ്ജ് കർമ്മം നടക്കുന്ന കേന്ദ്രങ്ങളിലേക്ക് അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച നിരവധിപേരെ സുരക്ഷാ വിഭാഗം പിടികൂടി. കോവിഡിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. അനുതിപത്രമില്ലാത്തവരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ വാഹന സൗകര്യം ഒരുക്കി കൊടുക്കുന്നതും കുറ്റകരമാണ്.
നിയന്ത്രണങ്ങൾ ലംഘിച്ച് പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 244 പേരെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഹജ്ജ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. കോവിഡിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് മക്കയും പുണ്ണ്യ സ്ഥലങ്ങളും. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് അനുമതിപത്രമില്ലാതെ ആർക്കും പ്രവേശിക്കുവാൻ സാധിക്കില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ആയിരം തീർത്ഥാടകർക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതിയുള്ളൂ.
അതിനാൽ തന്നെ അനധികൃതമായി പ്രവേശിക്കുവാൻ ശ്രമിക്കുന്നവരെ വളരെ എളുപ്പത്തിൽ പിടികൂടാനാകും. പുണ്യ സ്ഥലങ്ങളിലേക്കെത്തുന്ന റോഡുകളിൽ പ്രത്യേക ചെക്ക് പോയിന്റുകൾ സ്ഥാപിച്ചും പരിശോധന നടത്തുന്നുണ്ട്. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സുരക്ഷാ വിഭാഗം അറിയിച്ചിരുന്നു. ഹജ്ജ് തസ്രീഹില്ലാത്തവരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ വാഹന സൌകര്യമൊരുക്കി കൊടുക്കുന്നവരും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ദുൽഹജ്ജ് 12 വരെ ഈ നിയന്ത്രണം തുടരുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
Adjust Story Font
16

