തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സൗദി; വിദേശികളുടെ തൊഴിൽ നഷ്ടം വർധിക്കാൻ സാധ്യതയെന്ന് വിദഗ്ധർ
നിലവിൽ 12 ശതമാനത്തിലധികം സ്വദേശികളാണ് സൗദിയിൽ തൊഴിലില്ലാത്തവരായിട്ടുള്ളത്

രണ്ടായിരത്തി മുപ്പതോടെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് താഴെയെത്തിക്കുന്നതിനായി വിവിധ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് സൗദി തൊഴിൽ മന്ത്രി. സൗദിയിൽ വിദേശികളുടെ തൊഴിൽ നഷ്ടം വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
നിലവിൽ 12 ശതമാനത്തിലധികം സ്വദേശികളാണ് സൗദിയിൽ തൊഴിലില്ലാത്തവരായിട്ടുള്ളത്. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. ഉയർന്ന തസ്തികകളിൽ 75 ശതമാനവും സ്വദേശികൾക്കായി നീക്കിവെക്കുവാൻ നീക്കമാരംഭിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. ഇതിന് പിറകെയാണ് 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് താഴെയാക്കാൻ സാധിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി ഇപ്പോൾ പ്രത്യാശ പ്രകടിപ്പിച്ചത്.
വിവിധ സ്ഥാപനങ്ങളുമായി പങ്കാളിത്ത വ്യവസ്ഥയിലും, സൂപ്പർവൈസറി മന്ത്രാലയങ്ങളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകളിലൂടെയും 4,20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ഇതിനോടകം തന്നെ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രാലയം അടുത്തിടെ ആരംഭിച്ച വിവിധ പദ്ധതികൾ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധികാലത്ത് ജോലി നിലനിറുത്തുന്നതിനായി 15 സംരംഭങ്ങൾ പുതിയതായി ആരംഭിച്ചു. കൂടാതെ തൊഴിൽ വിപണി പുനസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി 11 പരിഷ്‌കാരങ്ങളും, 25 ഓളം സംരംഭങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇതും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
Adjust Story Font
16

