സൗദിവത്കരണം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും...
ആറുമാസത്തിനകം ആദ്യഘട്ടം പ്രഖ്യാപിക്കും
സൗദിയിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ജോലികളിലും സൗദിവൽക്കരണം നിർബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. ആറുമാസത്തിനകം ആദ്യഘട്ടം പ്രഖ്യാപിക്കും.
സൗദിയിലെ മിക്ക കമ്പനികളിലും ഓൺലൈനായി ജോലി ചെയ്യുന്നവരുണ്ട്. സൗദിയിൽ നേരിട്ടെത്തി റൂമുകളിലിരുന്നും വിദേശത്തിരുന്നും ഇവർ സേവനം നൽകുന്നു. ഇത്തരം സേവനങ്ങളിൽ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്. ഓൺലൈൻ ബുക്കിങിന് ശേഷമുള്ള ഡോക്ടർമാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങൾ, ഓൺലൈൻ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികൾ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. അതായത് ഇത്തരം സേവനങ്ങളിലെത്തുന്ന ജീവനക്കാരിൽ സൗദിവത്കരണം പാലിക്കണെമന്ന് ചുരുക്കം.
പുറമെ ഉപയോക്താവിന് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇടനിലയായി പ്രവർത്തിക്കുന്ന ഏതൊരു ആപ്പും വെബ്‌സൈറ്റും പങ്കാളിത്ത ഓൺലൈൻ പ്ലാറ്റ്‌ഫോം ആയി പുതിയ തീരുമാനം നിർവചിക്കുന്നു. ആറ് മാസത്തിനകം ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന ജോലികളിലെ സ്വദേശിവത്കരണത്തിന് തുടക്കമാകും. കോവിഡാനന്തരം ഓൺലൈൻ സേവനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈയിടെ ഊബർ, കരീം അടക്കമുള്ള ഓൺലൈൻ കാർ സേവനങ്ങളിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.
Adjust Story Font
16