Quantcast

യുവരാജിന്‍റെ ദിനം, സണ്‍റൈസേഴ്സിന്‍റെയും

MediaOne Logo

admin

  • Published:

    18 Feb 2018 6:12 AM GMT

യുവരാജിന്‍റെ ദിനം, സണ്‍റൈസേഴ്സിന്‍റെയും
X

യുവരാജിന്‍റെ ദിനം, സണ്‍റൈസേഴ്സിന്‍റെയും

ഒരു സിക്സറും എട്ടു ബൌണ്ടറികളും പറത്തിയ യുവി ഒരോവറില്‍ 15 റണ്‍സ് അടിച്ചെടുത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെ ...

ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങ് എന്നും എവിടെയും ശ്രദ്ധാകേന്ദ്രമാണ്. നീണ്ട ഇടവേളക്ക് ശേഷം ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവി പരിക്കിന്‍റെ പിടിയിലായി നിര്‍ണായക സെമിക്ക് കളത്തിലിറങ്ങാനാകാതെ മടങ്ങിയപ്പോഴും ചോദ്യം ടീമിന് താരത്തിന്‍റെ സാന്നിധ്യം ഗുണകരമായോ എന്നായിരുന്നു. പഴയ വെടിക്കെട്ട് വീരനല്ലെങ്കിലും ടീമിനെ സംബന്ധിച്ചിടത്തോളം ചില നിര്‍ണായക ഇന്നിങ്സുകള്‍ യുവിയുടെ ബാറ്റില്‍ നിന്നും പിറന്നുവെങ്കിലും ഇതൊന്നും വിമര്‍ശകരെ പ്രീതിപ്പെടുത്തുന്നതായിരുന്നില്ല.

പരിക്കില്‍ നിന്നും മുക്തനായി ഐപിഎല്ലില്‍ സണ്‍ റൈസേഴ്സിനായി കളത്തിലിറങ്ങിയ യുവി ആദ്യ മത്സരങ്ങളില്‍ ശോഭിക്കാത്തതും വാര്‍ത്തയായി. എന്നാല്‍ ഇന്നലെ നടന്ന ആദ്യ എലിമിനറേറ്ററില്‍ യുവരാജ് തന്‍റെ താരമൂല്യം തെളിയിച്ചു. 30 പന്തുകളില്‍ നിന്നും 44 റണ്‍സെടുത്ത താരം ഹൈദരാബാദിന് മെച്ചപ്പെട്ട സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ചു. ഒരു സിക്സറും എട്ടു ബൌണ്ടറികളും പറത്തിയ യുവി ഒരോവറില്‍ 15 റണ്‍സ് അടിച്ചെടുത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കൊത്തക്ക് തുടക്കത്തില്‍ തന്നെ ഉത്തപ്പയെ നഷ്ടമായെങ്കിലും കോളിന്‍ മണ്‍റോയ്ക്കൊപ്പം ചേര്‍ന്ന് നായകന്‍ ഗംഭീര്‍ ഏഴാം ഓവറില്‍ ടീമിനെ 50 കടത്തി. യുവരാജ് എന്ന ഫീല്‍ഡിലെ പഴയ സിംഹം ഒരിക്കല്‍ കൂടി കളം വാഴുന്നതാണ് പിന്നെ കണ്ടത്. പ്രതാപ കാലത്തെ അനുസ്മരിക്കുന്ന ഒരു കിടിലന്‍ ഫീല്‍ഡിങിലൂടെ മണ്‍റോയെ റണ്‍ഔട്ടാക്കി യുവി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്നങ്ങോട്ട് ദിശ നഷ്ടപ്പെട്ട കൊല്‍ക്കൊത്ത പരാജയത്തിലേക്ക് കൂപ്പു കുത്തി.

TAGS :

Next Story