ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിന് ഗോൾ മഴയോടെ തുടക്കം

ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിന് ഗോൾ മഴയോടെ തുടക്കം
എതിരില്ലാത്ത 4 ഗോളിന് കൊളംബിയയെ തകർത്ത് ജർമനിയും പാരാഗ്വായെ ഏകപക്ഷീയമായ 5 ഗോളിന് തോൽപ്പിച്ച് അമേരിക്കയും ക്വാർട്ടറിൽ പ്രവേശിച്ചു
ഫിഫ അണ്ടർ പതിനേഴ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിന് ഗോൾ മഴയോടെ തുടക്കം. എതിരില്ലാത്ത 4 ഗോളിന് കൊളംബിയയെ തകർത്ത് ജർമനിയും പാരാഗ്വായെ ഏകപക്ഷീയമായ 5 ഗോളിന് തോൽപ്പിച്ച് അമേരിക്കയും ക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കക്ക് വേണ്ടി ടിം വിയ ഹാട്രിക് ഗോളടിച്ചു.
കൗമാര ലോകകപ്പിന്റെ ആദ്യ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ഡൽഹിയിൽ ഗോൾ മഴ. ജർമനിയും അമേരിക്കയും നിറഞ്ഞടിയപ്പോൾ എതിരാളികളുടെ വല 9 തവണ കുലുങ്ങി. ജർമനിയ്ക്ക് മുന്നിൽ കളി മറന്ന കൊളംബിയ ഏകപക്ഷീയമായ 4 ഗോളിനു തോറ്റു. ജയത്തോടെ ജർമനി ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി. നായകൻ യാൻ അർപ് 2 ഗോളുകൾ നേടി.
യാൻ ബീഷേക്കും ജോൺ എബോയുമാണ് മറ്റു സ്കോർമാർ. യുവാൻ പെനലോസയുടെ ഒറ്റപ്പെട്ട നീക്കങ്ങൾ ഒഴിച്ചാൽ കൊളംബിയ നിഴൽ മാത്രമായി.
ഗ്രൂപ്പ് മൽസരങ്ങളിൽ എതിരാളികളുടെ പോസ്റ്റുകളിലേക്ക് 10 ഗോളുകൾ അടിച്ച് കയറ്റിയ പരാഗ്വെ അമേരിക്കക്കാർക്ക് മുന്നിൽ കവാത്ത് മറന്നു. സൂപ്പർ താരം ടിം വിയയുടെ ഹാട്രിക്ക് പ്രകടനമായിരുന്നു അമേരിക്കൻ പ്രകടനത്തിന്റെ ഹൈലൈറ്റ്. അമ്പത്തിമൂന്നാം മിനുട്ടിൽ വിയ നേടിയ രണ്ടാം ഗോൾ ടൂർണ്ണമെന്റിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരിക്കും.
ആൻഡ്രൂ കാൾട്ടനും നായകൻ ജോഷ് സർജറ്റും പാരാഗ്വൻ പോസ്റ്റിൽ അവസാന ആണിയടിച്ചു. ആദ്യ പകുതിയിൽ മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ പരാഗ്വെ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
Adjust Story Font
16

