Quantcast

ഇന്‍ഡോറിലും ജയിച്ചു; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി

MediaOne Logo

rishad

  • Published:

    29 May 2018 7:07 PM GMT

ഇന്‍ഡോറിലും ജയിച്ചു; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി
X

ഇന്‍ഡോറിലും ജയിച്ചു; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി

ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ആസ്‌ട്രേലിയ ഉയര്‍ത്തിയ 294 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 47.5 ഒാവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി അജിങ്ക്യ രഹാനെ(70) രോഹിത് ശര്‍മ്മ(71)ഹര്‍ദ്ദിക്ക് പാണ്ഡ്യ(78) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. വിരാട് കോഹ്ലി(28) റണ്‍സെടുത്ത് പുറത്തായപ്പോള്‍ കേദാര്‍ ജാദവ്(2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

രോഹിതും രഹാനയും തകര്‍പ്പന്‍ മറുപടിയാണ് ആസ്‌ട്രേലിയക്ക് നല്‍കിയത്. പതിനഞ്ച് ഓവറിനുള്ളില്‍ ടീം സ്‌കോര്‍ 100 കടത്തിയ സഖ്യം 21.4 ഓവറിലാണ് പിരിഞ്ഞത്. രോഹിത് പുറത്താകുമ്പോള്‍ 139 എന്ന സുരക്ഷിതസ്ഥാനത്തായിരുന്നു ഇന്ത്യ. പിന്നാലെ രഹാനെ മടങ്ങിയെങ്കിലും നായകന്‍ കോഹ്‌ലിയും പാണ്ഡ്യയും ഇന്നിങ്‌സ് കെട്ടിപ്പൊക്കി. 56 റണ്‍സിന്റെ കൂട്ടുകെട്ട് ഇവര്‍ പടുത്തുയര്‍ത്തി. എന്നാല്‍ കോഹ്‌ലിയും പിന്നാലെ വന്ന ജാദവും മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പാണ്ഡ്യ പതറിയില്ല. മനീഷ് പാണ്ഡയെ കൂട്ടുപിടിച്ചു ഇന്ത്യയെ വിജയതീരമണിയിച്ചു. ജയത്തിനരികെ വെച്ച് പാണ്ഡ്യ വീണങ്കിലും വിജയ റണ്‍ നേടുമ്പോള്‍ മനീഷ് പാണ്ഡെയും (36) എം.എസ് ധോണിയും(3) ആയിരുന്നു ക്രീസില്‍.

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്

പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ആരോണ്‍ ഫിഞ്ചിന്‍റെ ശതകവും നായകന്‍ സ്റ്റീവന്‍ സ്മിത്തിന്‍റെ അര്‍ധശതകവും നല്‍കിയ കരുത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്ന കംഗാരുക്കളെ പൂട്ടി ഇന്ത്യന്‍ ബൌളിങ് നിരയുടെ ശക്തമായ തിരിച്ചുവരവ് - ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന്‍റെ ആദ്യ പകുതിയെ ഇങ്ങനെ വരച്ചിടാം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. മോശം പന്തുകളെ തെരഞ്ഞെടുത്ത് അതിര്‍ത്തി കടത്തിയും വിക്കറ്റുകള്‍ക്കിടയിലൂടെ തളരാതെ ഓടിയും വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ തുന്നിച്ചേര്‍ത്തത് 70 റണ്‍സ്. ആക്രമണ ഗിയറിലേക്ക് ചുവട് മാറിയ വാര്‍ണര്‍ 42 റണ്‍സോടെ പാണ്ഡ്യയുടെ ഇരയായി മടങ്ങി.

പിന്നെ കണ്ടത് കംഗാരു നടനം. സ്മിത്തും ഫിഞ്ചും ആക്രമണോത്സുകതയുടെ മൂര്‍ത്ത രൂപങ്ങളായി നിറഞ്ഞാടി. 154 റണ്‍ പിറന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനിടെ ഫിഞ്ച് പരമ്പരയിലെ ആദ്യ ശതകക്കാരനായി മാറി. 110 പന്തുകളില്‍ നിന്നായിരുന്നു ആ നൂറ്. നാല് പടുകൂറ്റന്‍ സിക്സറുകള്‍ - അതും പരമ്പര നിയന്ത്രിച്ചുവരുന്ന ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്കെതിരെ അടങ്ങുന്നതായിരുന്നു ആ മിന്നല്‍ പോരാട്ടം.

നിറംമങ്ങി നിന്ന കുല്‍ദീപിന്‍റെ രൂപത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ് . ആദ്യ ഇരയായി ഫിഞ്ച് കളം വിട്ടു. 64 റണ്‍സെടുത്ത സ്മിത്തും വൈകാതെ മടങ്ങി. കുല്‍ദീപിന്‍റെ ഈ ഇരട്ട പ്രബരത്തോടെ മത്സരത്തിലെ കംഗാരുക്കളുടെ ആധിപത്യത്തിന് പിടിയയഞ്ഞു. അടുത്ത ഓവറില്‍ മാക്സ്‍വെല്ലിനെ വീഴ്ത്തി ചഹാലും വിക്കറ്റ് വേട്ടക്കാരുടെ നിരയിലേക്ക്. ഓസീസിന്‍റെ പ്രതീക്ഷകളിലുള്ള വലിയ പ്രഹരമായിരുന്നു മൂന്ന് ഓവറുകളിനിടെ വീണ ആ മൂന്ന് വിക്കറ്റുകള്‍. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 എന്ന സ്കോറിലേക്ക് സന്ദര്‍ശകര്‍‌ ഇഴഞ്ഞെത്തിയപ്പോള്‍ സമീപകാലത്ത് ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നായി അത്. ഒരു വിക്കറ്റിന് 224 എന്ന സ്കോറിലായിരുന്നു മുപ്പത്തിയെട്ടാം ഓവറില്‍ കംഗാരുക്കള്‍.

TAGS :

Next Story