Quantcast

കൊളംബിയ വീണു, അര്‍ജന്‍റീന കലാശപ്പോരിന്; കോപ്പയില്‍ ഇനി 'എല്‍ ക്ലാസിക്കോ'

അര്‍ജന്‍റീന കലാശപ്പോരിന്... നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോരിന് വഴിയൊരുങ്ങി. ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍

MediaOne Logo

Web Desk

  • Updated:

    2021-07-07 04:19:21.0

Published:

7 July 2021 3:10 AM GMT

കൊളംബിയ വീണു, അര്‍ജന്‍റീന കലാശപ്പോരിന്; കോപ്പയില്‍ ഇനി എല്‍ ക്ലാസിക്കോ
X

എമിലിയാനോ മാർട്ടിനെസ് വിജയനായകനായി... കൊളംബിയ വീണു..ഷൂട്ടൌട്ടില്‍ (3-2) വിജയവുമായി അര്‍ജന്‍റീന കോപ്പ അമേരിക്ക ഫൈനലില്‍. നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോരിന് വഴിയൊരുങ്ങി. ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനലിനായി കാത്തിരിക്കാം, ലോകം ഇരുചേരിയായി ചുരുങ്ങുന്ന ആ മാന്ത്രികതയിലേക്ക് കണ്ണും കാതും കൊടുക്കാന്‍...

എന്തിനും പോന്ന സംഘവുമായി കൊളംബിയ കാഴ്ചവെച്ച പോരാട്ടവീര്യത്തിന് കൈയ്യടിച്ചുകൊണ്ടേ ഫുട്ബോള്‍ ലോകം ഈ മത്സരത്തെ ഓര്‍മിക്കുകയുള്ളൂ. ഉറുഗ്വേയെ മറികടന്നെത്തിയ കൊളംബിയ അതേ കരുത്ത് സെമിയിലും കാട്ടി. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ അര്‍ജന്‍റീന വിജയം രുചിച്ചു. ഷൂട്ടൌട്ടില്‍ അര്‍ജന്‍റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനെസിന്‍റെ തകര്‍പ്പന്‍ രക്ഷപെടുത്തലാണ് മെസിപ്പടയെ ഫൈനലിലെത്തിച്ചത്. ഷൂട്ടൌട്ടിലെ മൂന്ന് പെനാല്‍റ്റി കിക്കുകളാണ് മാര്‍ട്ടിനസ് രക്ഷപെടുത്തിയത്. ഡാവിൻസൻ സാഞ്ചസ്, യെറി മിന, എഡ്‌വിൻ കാർഡോണാ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് രക്ഷപ്പെടുത്തിയത്. അർജന്‍റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാർട്ടിനസ്, എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡി പോളിന്‍റെ പെനാൽറ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാർഡോ, മിഗെൽ ബോർഹ എന്നിവർക്ക് മാത്രമാണ് പെനാല്‍റ്റി ഗോളാക്കാന്‍ കഴിഞ്ഞത്.

ഒരുപക്ഷേ കൊളംബിയ ഒഴികെ ലോകം മുഴുവനും അര്‍ജന്‍റീനയുടെ വിജയത്തിനുവേണ്ടി ആര്‍പ്പ് വിളിക്കുന്നതുപോലെയായിരുന്നു എസ്റ്റാദിയോ നാഷനൽ ഡി ബ്രസീലിയയില്‍. കളിതുടങ്ങി ഏഴാം മിനിറ്റില്‍ അര്‍ജന്‍റീന ലീഡെടുത്തു. കോപ്പയില്‍ മിന്നും ഫോമിലുള്ള മെസിയുടെ അസിസ്റ്റില്‍ നിന്ന് ലൗറ്റാരോ മാര്‍ട്ടിനെസാണ് വലകുലുക്കിയത്. ലോ സെല്‍സോ ബോക്‌സിലേക്ക് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച മെസ്സി ബോക്‌സില്‍ കൊളംബിയന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസ് ലൗറ്റാരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

61ാം മിനുട്ടിലാണ് കൊളംബിയയുടെ സമനില ഗോൾ വരുന്നത്. അസാധ്യമെന്ന് തോന്നിക്കുന്ന അവസരം മുതലെടുത്ത് ലൂയിസ് ഡിയാസാണ് അര്‍ജന്‍റീനയുടെ വല കുലുക്കിയത്. എഡ്വിന്‍ കാര്‍ഡോണ നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയ്ക്കായി സമനില ഗോള്‍ നേടിയത്. പന്തുമായി മുന്നേറിയ ഡിയാസ് അസാധ്യമായ ആംഗിളില്‍ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.


കൊളംബിയയുടെ സമനില ഗോള്‍ വന്നതോടെ ഉണര്‍ന്നുകളിച്ച അര്‍ജന്‍റീന കളിയുടെ 73ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കികളഞ്ഞു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തുമായി മുന്നേറിയ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോക്ക് പിഴക്കുന്നു. ഗോളിയില്ലാത്ത പോസ്റ്റില്‍ കൊളംബിയന്‍ ഡിഫന്‍ഡറുടെ മില്യണ്‍ ഡോളര്‍ സേവ്... മാർട്ടിനെസിന്‍റെ ഷോട്ട് ഗോൾലൈനിൽ വെച്ചാണ് ബാരിയോസ് രക്ഷപ്പെടുത്തിയത്. പിന്നെയും നിര്‍ഭാഗ്യം അര്‍ജന്‍റീനയെ പിടികൂടി. 81ാം മിനുട്ടില്‍ മെസിയുടെ ഉറച്ച ഗോള്‍ പോസ്റ്റില്‍ ഇടിച്ചുമടങ്ങി. പിന്നീട് കാര്യമായ അവസരങ്ങളൊന്നും ഇരുടീമുകള്‍ക്കും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മുഴുവന്‍ സമയത്തും സമനിലയില്‍ പിരിഞ്ഞതോടെ മത്സരം ഷൂട്ടൌട്ടിലേക്ക് കടക്കുകയായിരുന്നു.

ഒരു പതിറ്റാണ്ടിനിപ്പുറമാണ് അര്‍ജന്‍റീന ബ്രസീല്‍ ഫൈനലിന് ഫുട്ബോള്‍ ലോകം സാക്ഷിയാകുന്നത്.. 2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല. പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ വീഴ്ത്താനായിട്ടില്ല എന്നത് മുറിപ്പാടായി അവശേഷിക്കുമെന്ന് തീര്‍ച്ചയാണ്. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്.

എങ്കിലും നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം അര്‍ജന്‍റീനക്ക് തന്നെയാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്‍റീനക്കൊപ്പമായിരുന്നു. 91ന് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. പിന്നെ ഒരു സെമിഫൈനലിലും...ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അര്‍ജന്‍റീനയാണ് മുന്നില്‍. 14 തവണ അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്. പക്ഷേ 90കള്‍ക്ക് ശേഷമുള്ള ബ്രസീലിന്‍റെ കരുത്ത് പരിശോധിക്കുമ്പോള്‍ അര്‍ജന്‍റീന പിന്നിലാണെന്ന് തന്നെ പറയേണ്ടിവരും. 91ലും 93ലും കിരീടം നേടിയ ശേഷം അര്‍ജന്‍റീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. 89 തൊട്ട് 2019 വരെയുള്ള കണക്കെടുക്കുമ്പോള്‍ ബ്രസീല്‍ കിരീടമുയര്‍ത്തിയത് ആറ് തവണയും...മാത്രമല്ല, നിലവിലെ കോപ്പ ചാമ്പ്യന്മാര്‍ കൂടിയാണ് ബ്രസീല്‍ എന്ന വസ്തുതയും ചേര്‍ത്ത് വായിക്കേണ്ടി വരും. മറുവശത്ത് 90ന് ശേഷം കിരീടനേട്ടമുണ്ടാക്കാന്‍ അര്‍ജന്‍റീനക്ക് സാധിച്ചില്ലെങ്കിലും നാല് തവണ ഫൈനലിലാണ് ടീം വീണുപോയത്..

TAGS :

Next Story