ഗസ്സയെ കുറിച്ച് സംസാരിക്കുമെന്ന സംശയം; സലാഹുമായുള്ള ഗാരി ലിനേക്കറുടെ അഭിമുഖം റദ്ദാക്കി ബിബിസി
ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി വംശഹത്യയെക്കുറിച്ച് സംഭാഷണം ചർച്ച ചെയ്യപ്പെടുമോ എന്ന ആശങ്കയെ തുടർന്നാണ് അഭിമുഖം റദ്ധാക്കിയതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു

ലണ്ടൻ: ലിവർപൂൾ താരം മുഹമ്മദ് സലാഹുമായി മാച്ച് ഓഫ് ദി ഡേയുടെ അവതാരകനെന്ന നിലയിൽ ഗാരി ലിനേക്കർ നടത്താനിരുന്ന അവസാന അഭിമുഖം വിടവാങ്ങൽ എപ്പിസോഡിന് തൊട്ടുമുമ്പ് ബിബിസി റദ്ദാക്കിയതായി റിപ്പോർട്ട്. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി വംശഹത്യയെക്കുറിച്ച് സംഭാഷണം ചർച്ച ചെയ്യപ്പെടുമോ എന്ന ആശങ്കയെ തുടർന്നാണ് അഭിമുഖം റദ്ധാക്കിയതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
64 കാരനായ മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ 25 വർഷത്തിനുശേഷം കഴിഞ്ഞ വാരാന്ത്യത്തിൽ ബിബിസിയുടെ പിരിഞ്ഞിരുന്നു. സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ഗാരി ലിനേക്കറെ ഉടൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാമ്പെയ്ൻ എഗൈൻസ്റ്റ് ആന്റിസെമിറ്റിസം സ്പോൺസർ ചെയ്ത ഒരു നിവേദനത്തിൽ 10,000-ത്തിലധികം ആളുകൾ ഒപ്പുവച്ചു.
ദി സൺ റിപ്പോർട്ട് അനുസരിച്ച് മാച്ച് ഓഫ് ദി ഡേയ്ക്കും ഫുട്ബോൾ ഫോക്കസിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അവസാന സെഗ്‌മെന്റിൽ സലാഹുമായി ലിനേക്കർ അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ബിബിസി അഭിമുഖം വളരെ പെട്ടെന്ന് പിൻവലിച്ചു. ഗസ്സയിൽ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണത്തെക്കുറിച്ച് സംഭാഷണം ചർച്ച ചെയ്യുമെന്ന ആശങ്കയാണ് തീരുമാനത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ ഉദ്ധരിച്ചിരിക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഗസ്സയിലെ ഫലസ്തീനികളെ പിന്തുണച്ച് സലാഹ് പരസ്യമായി ശബ്ദമുയർത്തിയിട്ടുണ്ട്. ഗാരി ലിനേക്കർ എല്ലാകാലത്തും ഫലസ്തീന്റെ കൂടെയാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അഭിമുഖം റദ്ദാക്കിയതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ബിബിസി നിഷേധിച്ചു.
Adjust Story Font
16

