Quantcast

രോഹിതിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് ബൗച്ചർ ; മറുപടിയുമായി താരത്തിന്‍റെ ഭാര്യ

കഴിഞ്ഞ ഡിസംബറിലാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റിയത്

MediaOne Logo

Web Desk

  • Updated:

    2024-02-06 09:51:06.0

Published:

6 Feb 2024 9:45 AM GMT

രോഹിതിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് ബൗച്ചർ ; മറുപടിയുമായി താരത്തിന്‍റെ ഭാര്യ
X

മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരു പതിറ്റാണ്ട് നീണ്ട രോഹിത് ശർമ യുഗത്തിന് അന്ത്യം കുറിക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ് . മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റത്തിനു വഴിതെളിച്ച് രോഹിത് ശർമ ക്യാപ്റ്റൻസിയിൽനിന്ന് പടിയിറങ്ങിയപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹർദിക് പാണ്ഡ്യയാണ് പുതിയ നായകനായി അവരോധിക്കപ്പെട്ടത്. ഏറെ വൈകാരികമായാണ് ഈ തീരുമാനത്തോട് മുംബൈ ആരാധകര്‍ പ്രതികരിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിനു ഫോളോവർമാരാണ് മുംബൈയെ അണ്‍ ഫോളോ ചെയ്ത് പോയത്. ഇപ്പോഴിതാ മുംബൈയുടെ തീരുമാനം പൂര്‍ണമായും ശരിയായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടീം കോച്ച് മാര്‍ക്ക് ബൗച്ചർ. ആരാധകരുടെ പ്രതികരണങ്ങള്‍ വൈകാരികമാണെന്നും അവരതില്‍ നിന്ന് പിന്മാറണമെന്നും ബൗച്ചർ പറഞ്ഞു.

''പൂർണമായും അതൊരു ക്രിക്കറ്റിങ് തീരുമാനമാണെന്നാണ് ഞാൻ കരുതുന്നത്. ഹർദികിനെ ട്രാൻസ്ഫർ വിൻഡോയിൽ തിരിച്ചു കൊണ്ടു വരാൻ ഞങ്ങൾ നേരത്തേ ഉദ്യേശിച്ചിരുന്നു. എന്നെ സംബന്ധിച്ച് ഇതൊരു പരിവർത്തന ഘട്ടമാണ്. പലർക്കും ഇത് മനസ്സിലാവുന്നില്ല. ആളുകൾ രോഹിതിനെ മാറ്റിയ തീരുമാനത്തോട് ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. നിങ്ങളിക്കാര്യത്തിൽ വികാരങ്ങൾ മാറ്റിവക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും രോഹിതിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ഇത് മൂലമാവുമെന്ന് ഞാൻ കരുതുന്നു. അവൻ ആസ്വദിച്ച് കളിച്ച് റൺമലകൾ കീഴടക്കട്ടെ''- സ്മാഷ് സ്‌പോർട്‌സ് പോഡ്കാസ്റ്റിൽ സംസാരിക്കവേ ബൗച്ചർ പറഞ്ഞു.

എന്നാല്‍ ബൗച്ചറിന്‍റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രോഹിതിന്‍റെ ഭാര്യ റിതിക രംഗത്തെത്തി. ബൗച്ചർ പറഞ്ഞതില്‍ പല കാര്യങ്ങളും ശരിയല്ലെന്നാണ് റിതികയുടെ അഭിപ്രായം.സ്മാഷ് സ്പോര്‍ട്സിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് റിതിക ബൗച്ചറിന്‍റെ വീഡിയോക്ക് താഴെ കമന്‍റെഴുതിയത്. ബൗച്ചറിന്‍റെ അഭിപ്രായപ്രകടനവും റിതികയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.

രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത് കടുത്ത തീരുമാനമായിരുന്നുവെന്ന് ടീമിന്റെ ഗ്ലോബല്‍ ഹെഡ് മഹേല ജയവർധനെ നേരത്തേ പ്രതികരിച്ചിരുന്നു. ആരാധകരെപ്പോലെ തങ്ങള്‍ക്കും ഏറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു രോഹിതിന്റെ മാറ്റമെന്നും എന്നാല്‍ ഫ്രാഞ്ചൈസിയുടെ ഭാവിയെ കരുതിയാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തതെന്നുമാണ് മഹേല പറഞ്ഞത്.

''ഇതൊരു കടുത്ത തീരുമാനമായിരുന്നു, സത്യസന്ധമായി പറഞ്ഞാല്‍ വൈകാരികമായ തീരുമാനം, ആരാധകരുടെ പ്രതികരണം ന്യായമാണ്. എല്ലാവരും വികാരാധീനരാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ അതിനെയും ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും''- ജയവർധനെ പറഞ്ഞു.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 സീസണില്‍ നിന്നാണ് ധോണിയുടെ നേട്ടം.

2024 സീസണിലേക്കാണ് ഹര്‍ദികിനെ നായകനായി പ്രഖ്യാപിച്ചതെങ്കിലും ദീര്‍ഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു ഹർദിക്.

രണ്ടാമത്തെ സീസണിൽ ഒരിക്കൽകൂടി ടീമിനെ ഫൈനലിലേക്കു നയിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്.

TAGS :

Next Story