കരീബിയൻ നിരയിൽ ഇനിയില്ല 'റസൽ പവർഹിറ്റ്'; വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ
സ്വദേശമായ ജമൈക്കയിൽ ഓസീസിനെതിരെ വിടവാങ്ങൽ മത്സരം കളിക്കും

ജമൈക്ക: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസൽ. ആസ്‌ത്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് 37 കാരൻ വ്യക്തമാക്കി. സ്വന്തം നാടായ ജമൈക്കയിലാകും അവസാന മത്സരം കളിക്കുക.
2019 മുതൽ ടി20യിൽ മാത്രമാണ് റസൽ കളിക്കുന്നത്. വിൻഡീസ് ജഴ്‌സിയിൽ 84 ടി20 മത്സരം കളിച്ച റസൽ 1078 റൺസ് നേടി. 71 റൺസാണ് മികച്ച സ്‌കോർ. പേസ് ഓൾ റൗണ്ടർ കൂടിയായ റസൽ 61 വിക്കറ്റുകളും സ്വന്തമാക്കി. 56 ഏകദിനങ്ങളിൽ കളത്തിലിറങ്ങിറ റസൽ നാല് അർധസെഞ്ചുറികൾ അടക്കം 1034 റൺസ് സ്വന്തമാക്കി. 92 റൺസാണ് ടോപ് സ്‌കോർ. കരിയറിൽ ഒരേയൊരു ടെസ്റ്റിൽ മാത്രമാണ് റസൽ വിൻഡീസിനായി കളിച്ചത്. ഏകദിനങ്ങളിൽ 70 വിക്കറ്റാണ് നേട്ടം.
2012ലും 2016ലും ടി20 ലോകകപ്പിൽ കീരീടം നേടിയ വിൻഡീസ് ടീമിൽ അംഗമായിരുന്നു. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ വിവിധ ടി20 ലീഗുകളിൽ സജീവമായ റസൽ 561 ടി20 മത്സരങ്ങളിൽ നിന്ന് 9316 റൺസും 485 വിക്കറ്റുകളും നേടിയിട്ടുണ്ട്. രാജ്യാന്ത ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളിൽ തുടർന്നും കളിക്കും. നിക്കോളാസ് പുരാന് പിന്നാലെയാണ് റസലും കളമൊഴിയുന്നത്.
Adjust Story Font
16

